Connect with us

Business

ഇ-റുപ്പി പരിധി 10,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി

മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് വൗച്ചറാണ് ഇ-റുപ്പി.

Published

|

Last Updated

ന്യൂഡല്‍ഹി| ഇ-റുപ്പി ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി 10,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം തവണ ഉപയോഗിക്കാനും അവസരം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. കോര്‍പറേറ്റുകള്‍ക്കും സേവനം പ്രയോജനപ്പെടുത്താം.

ബേങ്ക് അക്കൗണ്ട്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-റുപ്പി. ഫീച്ചര്‍ ഫോണുള്ളവര്‍ക്കും ഇ-റുപ്പിയുടെ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞവര്‍ഷം ഇ-റുപ്പി അവതരിപ്പിച്ചത്. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനാ(എന്‍പിസിഐ)ണ് സംവിധാനം വികസിപ്പിച്ചത്.

മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് വൗച്ചറാണ് ഇ-റുപ്പി. പ്രീ പെയ്ഡ് ഡിജിറ്റല്‍ വൗച്ചറായാണ് ഇത് പ്രവര്‍ത്തിക്കുക. ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് ആയി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമാണ് ഉപഭോക്താവിന് ലഭിക്കുക. നിലവില്‍ പരമാവധി ഇടപാടിനുള്ള തുക 10,000 രൂപയായിരുന്നു. ഈ പരിധിയാണ് ഒരു ലക്ഷമായി ഉയര്‍ത്തിയത്. ഒറ്റത്തവണയായി ഉപയോഗിക്കാനുള്ള അവസരമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. തുക പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതുവരെ എത്ര പ്രാവശ്യം വേണമെങ്കിലും ഈ വൗച്ചര്‍ ഉപയോഗിക്കാനും സാധിക്കും.