Connect with us

National

ബോംബ് ഭീഷണി വ്യാജം; വിമാനം ഗോവയിലേക്ക് പുറപ്പെട്ടു

മോസ്‌കോ-ഗോവ വിമാനത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍.

Published

|

Last Updated

ഡല്‍ഹി| ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കിയ മോസ്‌കോ-ഗോവ വിമാനത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍. ഇന്ന് രാവിലെ 11നുള്ളില്‍ വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിച്ചു. 8 ജീവനക്കാര്‍ ഉള്‍പ്പെടെ 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണി വ്യാജമായിരുന്നുവെന്ന് ജാംനഗര്‍ കലക്ടര്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) വിമാനവും യാത്രക്കാരുടെ ലഗേജും വിശദമായി പരിശോധിച്ചു.

മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 9.49ന് ജാംനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ആദ്യം മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. ഐസൊലേഷന്‍ ബേയിലേക്ക് വിമാനം മാറ്റിയാണ് പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിശദമായ പരിശോധന നടത്തിയത്.ബോംബ് ഭീഷണിയെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ തങ്ങളെ അറിയിച്ചതായി റഷ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.

ഒന്‍പത് മണിക്കൂര്‍ സുരക്ഷാസേന ജാംനഗര്‍ വിമാനത്താവളം വളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ആരാണെന്ന് വ്യക്തമല്ല.

 

Latest