Uae
മിലാനിലെ സർവകലാശാലക്ക് പുരാതന രേഖ സമ്മാനിച്ച് ഷാർജ ഭരണാധികാരി
ഈ രേഖയുടെ ആധികാരികത ഉറപ്പാക്കുകയും പള്ളികളിൽ നിന്ന് സമാഹരിച്ച 200,000 ക്രൂസഡോസ് എന്ന പോർച്ചുഗീസ് സ്വർണനാണയത്തെക്കുറിച്ച് കണ്ടെത്തുകയും ചെയ്തുവെന്നും ഭരണാധികാരി വിശദീകരിച്ചു.

ഷാർജ | ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മിലാനിലെ കത്തോലിക്കാ സർവകലാശാലക്ക് അപൂർവ ചരിത്ര രേഖ സമ്മാനിച്ചു. 1624 ആഗസ്റ്റ് 14-ന് പോപ്പ് അർബൻ എട്ടാമൻ റോമിലെ സാന്താ മരിയ മഗിയോർ പള്ളിയിൽ പുറപ്പെടുവിച്ച രേഖയാണിത്. തന്റെ പുസ്തകമായ “പേപ്പൽ ബുൾ: പോപ്പ് അർബൻ VIII പോപ്പ് ഓഫ് ദി കാത്തലിക് ചർച്ച് ഡേറ്റഡ് ആഗസ്റ്റ് 14, 1624’ന്റെ അറബി, ഇംഗ്ലീഷ് പതിപ്പുകളും അദ്ദേഹം സമ്മാനിച്ചു. ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയും പങ്കെടുത്തു.
ചടങ്ങിൽ സംസാരിച്ച ശൈഖ് ഡോ. സുൽത്താൻ പോർച്ചുഗീസ് കപ്പൽ വ്യൂഹത്തിന് സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ചുള്ള പോപ്പ് അർബൻ എട്ടാമന്റെ ഉത്തരവിനെ കുറിച്ചും ഹോർമുസിൽ പോർച്ചുഗീസുകാരും ഇംഗ്ലീഷുകാരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ചും സംസാരിച്ചു.
ഈ രേഖയുടെ ആധികാരികത ഉറപ്പാക്കുകയും പള്ളികളിൽ നിന്ന് സമാഹരിച്ച 200,000 ക്രൂസഡോസ് എന്ന പോർച്ചുഗീസ് സ്വർണനാണയത്തെക്കുറിച്ച് കണ്ടെത്തുകയും ചെയ്തുവെന്നും ഭരണാധികാരി വിശദീകരിച്ചു. ഈ പണം കപ്പൽ നിർമിക്കാനും ഹോർമുസ് തിരികെ പിടിക്കാൻ ഇന്ത്യയിലേക്ക് അയക്കാനുമായിരുന്നു. ഇന്ത്യക്കും ഹോർമുസിനുമിടയിലുള്ള കുറഞ്ഞ ദൂരം കണക്കിലെടുത്ത് കപ്പൽ ഇന്ത്യയിൽ നിർമിക്കാൻ ഫിലിപ്പ് രാജാവ് ഉത്തരവിട്ടതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഈ വിശദാംശങ്ങൾ തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഭരണാധികാരിക്ക് 1657-ലെ ഒരു പുരാതന ഭൂപടം യൂണിവേഴ്‌സിറ്റി റെക്ടർ ഡോ. എലീന ബെക്കാല്ലി സമ്മാനമായി നൽകി. സന്ദർശനത്തിനിടെ സർവകലാശാലയിലെ ചരിത്രപരമായ കയ്യെഴുത്തുപ്രതികളുടെ പ്രദർശനവും ഒളിമ്പിക് ദീപശിഖയും ശൈഖ് ഡോ. സുൽത്താൻ സന്ദർശിച്ചു. അടുത്ത വർഷം മിലാനിലാണ് ശീതകാല ഒളിമ്പിക് ഗെയിംസ് നടക്കുന്നത്.
യു എ ഇയുടെ ഇറ്റലിയിലെ സ്ഥാനപതി അബ്ദുല്ല അലി അൽ സുബൂസി, ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹ്്മദ് ബിൻ റക്കദ് അൽ ആമിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.