Connect with us

Kerala

സന്ദീപ് കുമാറിന്റെ കൊലപാതകം; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയില്‍ സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ അഞ്ചാം പ്രതി അഭിയെന്ന വിഷ്ണുകുമാര്‍ സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. സന്ദീപ് കുമാറിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്ന് സംഭാഷണത്തില്‍ അഭി സുഹൃത്തിനോട് പറയുന്നുണ്ട്. തനിക്ക് പകരം മറ്റ് പ്രതികളെ ജയിലില്‍ കയറ്റാന്‍ തീരുമാനിച്ചിരുന്നതായും അതിനുവേണ്ട സൗകര്യങ്ങളും നിര്‍ദേശങ്ങളും ചെയ്തു തന്നതായും അഭി വേങ്ങലയിലെ ബി ജെ പി ബന്ധമുള്ള സുഹൃത്തിനോട് പറയുന്നു. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ കീഴടങ്ങുമെന്നും എന്നാല്‍ തന്നോട് കീഴടങ്ങേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തലിലുണ്ട്.

ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നുവെന്നതില്‍ നിന്നും, കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും കൊലപാതകത്തിന് മുമ്പ് നടന്നുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതികളുടെ എല്ലാവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ സനല്‍കുമാര്‍ ആവശ്യപ്പെട്ടു.