Connect with us

National

ഭൂമിത്തര്‍ക്കം; യുപിയില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആനന്ദ് യാദവ്, ധ്രുവ് ചന്ദ്ര യാദവ് എന്നിവരെയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ലക്‌നോ|ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ ഭൂമിത്തര്‍ക്കത്തെ തുടര്‍ന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെയാണ് വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആനന്ദ് യാദവ്, ധ്രുവ് ചന്ദ്ര യാദവ് എന്നിവരെയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു.

നന്ദിനി രാജ്ഭറിന്റെ ഭര്‍ത്താവിന്റെ ബന്ധു ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രാദേശിക ഭൂമാഫിയ അനധികൃതമായി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ബന്ധുവും നന്ദിനിയും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ബന്ധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. റെയില്‍ വേ ട്രാക്കില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ശ്രാവണ്‍ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാല്‍ യാദവ് എന്നീ മൂന്ന് പേര്‍ നടത്തിയ തട്ടിപ്പിനെതിരെയാണ് നന്ദിനിയും ബന്ധുവും രംഗത്തെത്തിയത്. സംഭവത്തില്‍ പന്നെ ലാലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.