National
ഖലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപണം; കെജരിവാളിന് എതിരെ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ലഫ്. ഗവർണർ
കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് സക്സേന എൻ ഐ എ അന്വേഷണ ആവശ്യം ഉന്നയിച്ചത്.
ന്യൂഡൽഹി | ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്ത് ലഫ്. ഗവർൺർ വികെ സക്സേന. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ഗ്രൂപ്പിൽ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് എൻ ഐ ഐ എ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഡൽഹി മദ്യ നയ അഴിമതി കേസിൽ ജയിലിൽ കഴിയുകയാണ് കെജരിവാൾ.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് സക്സേന എൻ ഐ എ അന്വേഷണ ആവശ്യം ഉന്നയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ഖാലിസ്ഥാൻ ഗ്രൂപ്പുകളിൽ നിന്ന് 16 മില്യൺ ഡോളർ ധനസഹായം ലഭിച്ചതായി ഗ്രൂപ്പ് നേചതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ പ്രഖ്യാപിക്കുന്ന ഒരു വീഡിയോ കത്തിൽ സക്സേന പരാമർശിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക സഹായത്തിന് പകരമായി തീവ്രവാദി നേതാവ് ദേവേന്ദർ പാൽ ഭുള്ളറിനെ മോചിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തതായി കത്തിൽ ആരോപിക്കുന്നു. ഒരു ഹിന്ദു മത സംഘടനയുടെ പരാതിയും മുൻ ആം ആദ്മി പ്രവർത്തകന്റെ ട്വീറ്റുകളും ഉദ്ധരിച്ചാണ് ലഫ്റ്റനന്റ് ഗവർണർ കത്തിൽ ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
അതേസമയം, കെജരിവാളിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം പാർട്ടിക്കും അതിന്റെ നേതാവിനുമെതിരായ ഗൂഡാലോചനയാണെന്ന് മുതിർന്ന എ എ പി നേതാവ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ലഫ്. ഗവർണർ ബിജെപിയുടെ ഏജന്റാണ്. ബി ജെ പിയുടെ നിർദേശപ്രകാരം നടക്കുന്ന മറ്റൊരു ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാർട്ടിയും കേന്ദ്ര സർക്കാറും തമ്മിൽ ദീർഘകാലമായി തുടരുന്ന കടുത്ത യുദ്ധത്തിലെ ഏറ്റവും പുതിയതാണ് ഈ ആരോപണങ്ങൾ.