Connect with us

Omicron Kerala

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നിരീക്ഷണം കടുപ്പിച്ച് കേരളം

ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഇനി ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. സ്വയം നിരീക്ഷണം എന്ന വ്യവസ്ഥമാറ്റി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ടാം ദിവസം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നാല്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ സ്വയം നിരീക്ഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ ടി പി സിആര്‍ പരിശോധന നടത്തും. കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

 

 

---- facebook comment plugin here -----

Latest