Connect with us

Kerala

ഫലസ്തീൻ-ഇസ്റാഈൽ സമാധാന ചർച്ചകൾക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ നിയോഗിക്കണം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ഫലസ്തീൻ ജനതക്കായി പള്ളികളിൽ പ്രത്യേക പ്രാർത്ഥന

Published

|

Last Updated

കോഴിക്കോട് | ഫലസ്തീൻ-ഇസ്റാഈൽ സമാധാന ചർച്ചകൾക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന ഫലസ്തീൻ പ്രാർത്ഥന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനാന്തരീക്ഷത്തിൽ ഇസ്രായേൽ ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.  ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിലും ഇന്ത്യ മുൻപന്തിയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ പരമാധികാരമുള്ള, അംഗീകൃത അതിർത്തികളുള്ള സ്വതന്ത്ര രാജ്യമാണെന്നും സമാധാനത്തിനായുള്ള ചർച്ചകൾ തുടരണമെന്നതാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അന്താരാഷ്‌ട്ര യുദ്ധ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തിയെന്ന വാർത്ത അത്യധികം ആശങ്കയുണ്ടാക്കുന്നു. ജനവാസ കേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്റാഈൽ നടപടി നീതികരിക്കാവുന്നതല്ല. സ്നേഹവും ശാന്തിയുമാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ടു വരണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

ഫലസ്തീൻ ജനതയുടെ സമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം സംസ്ഥാനത്തെങ്ങും പള്ളികളിൽ പ്രത്യേക പ്രാർത്ഥന സംഗമങ്ങൾ നടന്നു.