Connect with us

Ongoing News

ഒന്നര വര്‍ഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയോട് കൂടെച്ചെല്ലാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തലയില്‍ രണ്ടിടത്തും തടുത്തപ്പോള്‍ ഇരു കൈകളിലും വെട്ടുകൊണ്ടു.

Published

|

Last Updated

പത്തനംതിട്ട | ഒന്നര വര്‍ഷമായി പിണക്കത്തില്‍ കഴിഞ്ഞുവന്ന ഭാര്യയെ, കൂടെച്ചെല്ലാനുള്ള ആവശ്യം നിരസിച്ചപ്പോള്‍, കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ആനപ്പാറ മഹിളാ സൊസൈറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി അമ്പിളി(38)യ്ക്കാണ് തലയ്ക്കും കൈകളിലും വെട്ടേറ്റത്. ഭര്‍ത്താവ് വടശ്ശേരിക്കര പേഴുംപാറ പുത്തന്‍വീട്ടില്‍ സത്യപാലന്‍ (54) പത്തനംതിട്ട പോലീസിന്റെ പിടിയിലായി. അമ്പിളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 9.45ന് സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് ഭര്‍ത്താവെത്തി കൂടെച്ചെല്ലാന്‍ ആവശ്യപ്പെട്ടത്. ഒന്നര വര്‍ഷമായി ഇയാളുമായി പിണങ്ങി തട്ടയിലെ കുടുംബവീട്ടില്‍ നാലിലും എട്ടിലും പഠിക്കുന്ന കുട്ടികളുമായി കഴിഞ്ഞുവരികയാണ് യുവതി. അര മണിക്കൂറോളം യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായ പ്രതി കൈയിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തലയില്‍ രണ്ടിടത്തും തടുത്തപ്പോള്‍ ഇരു കൈകളിലും വെട്ടുകൊണ്ടു.

യുവതിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാര്‍ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് ഭര്‍ത്താവിനെ പിടികൂടി. പിണങ്ങിക്കഴിയുന്ന ഭാര്യ മാറ്റാരുടെയോ കൂടെ കഴിയുകയാണെന്ന് സംശയമുണ്ടെന്നു ചോദ്യം ചെയ്തപ്പോള്‍ ഇയാൾ പറഞ്ഞു. ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി പോലീസ് സ്വീകരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest