National
മോഷ്ടാവിനെ പിന്തുടരുന്നതിനിടെ ട്രെയിനിൽ നിന്ന് വീണു; ജിആർപി ഉദ്യോഗസ്ഥന് കാലുകൾ നഷ്ടമായി
ഗോണ്ട റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം.
ലഖ്‌നൗ| ട്രെയിനില്‍ നിന്നും യാത്രക്കാരന്റെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ ജി ആര്‍ പി കോണ്‍സ്റ്റബിളിന് കാലുകള്‍ നഷ്ടപ്പെട്ടു. ആകാശ് സിങ്ങ് (29)നാണ് അപകടം സംഭവിച്ചത്. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
ഒരു കാല്‍ പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ്. കാലുകള്‍ തുന്നിപ്പിടിപ്പിക്കാന്‍ കഴിയാത്ത വിധം അറ്റു പോയതായും, ഇനി കൃത്രിമ കാലുകള്‍ മാത്രമേ ഏക പോംവഴിയുള്ളൂ എന്നും മെഡിക്കല്‍ സംഘം അറിയിച്ചു. ആകാശിന്റെ നില ഗുരുതരമെന്നാണ് വിവരം.
ഗോണ്ട റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം. പണം മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ നില്‍ക്കവെയാണ് കോണ്‍സ്റ്റബിള്‍ ആകാശ് സ്ഥലത്തേയ്ക്ക് എത്തിയത്. ഈ സമയം, ആരോപണ വിധേയനായ സുനില്‍ കുമാര്‍ ഓടുന്ന ട്രെയിനിലേയ്ക്ക് ചാടി കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിന്നാലെ പാഞ്ഞ ആകാശ് സിങ്ങ്, ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറി പ്രതിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്ക് വീഴുകയായിരുന്നു.




