Connect with us

National

ജി 20 ഉച്ചകോടിക്ക് ഡൽഹി പ്രഖ്യാപനത്തോടെ ഇന്ന് സമാപനം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി ലോക നേതാക്കൾ

2024-ലെ ജി20യുടെ അധ്യക്ഷ പദവി ഇന്ത്യ ഇന്ന് ബ്രസീലിന് കൈമാറുകയു ചെയ്യും.

Published

|

Last Updated

ന്യൂഡൽഹി | രണ്ട് ദിവസത്തെ ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഒരു ഭാവി എന്ന വിഷയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ മൂന്നാമത്തെയും അവസാനത്തെയും സെഷൻ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ തുടങ്ങി. മൂന്നാം സെഷനുശേഷം ന്യൂഡൽഹി പ്രഖ്യാപനം പുറപ്പെടുവിക്കും. 2024-ലെ ജി20യുടെ അധ്യക്ഷ പദവി ഇന്ത്യ ഇന്ന് ബ്രസീലിന് കൈമാറുകയു ചെയ്യും.

ഡൽഹിയിലെത്തിയ ലോക നേതാക്കൾ ഇന്ന് രാവിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടൊ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാജ്ഘട്ടിൽ പ്രധാനമന്ത്രി മോദി എല്ലാ നേതാക്കളെയും ഖാദി ഷാൾ അണിയിച്ച് സ്വീകരിച്ചു. രാജ്ഘട്ടിനെക്കുറിച്ചുള്ള വിവരങ്ങളും എല്ലാ നേതാക്കൾക്കും നൽകി. ഇതിനുശേഷം നേതാക്കളെല്ലാം ഭാരതമണ്ഡപത്തിലേക്ക് മടങ്ങി. മൂന്നാം സെഷന്റെ തുടക്കത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ബ്രസീൽ പ്രസിഡന്റ് ലുല ഡ-സിൽവയും പ്രധാനമന്ത്രി മോദിക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു.

ഉച്ചകോടിയുടെ ആദ്യദിനം പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. ജി20യുടെ ആദ്യ സംയുക്ത പ്രഖ്യാപനം പുറത്തുവന്നു. ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലുള്ള വളരെ പ്രധാനപ്പെട്ട സാമ്പത്തിക ഇടനാഴിയിൽ ഒരു കരാർ ഉണ്ടാക്കി. ഇതിന് ശേഷം എല്ലാ അതിഥികളും രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. നിരവധി അതിഥികൾ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രധാരണത്തിലാണ് വിരുന്നിനെത്തിയത്.

നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും ഇന്ന് നടന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യാ സന്ദർശനത്തിന് ശേഷം വിയറ്റ്നാമിലേക്ക് തിരിച്ചു. രാവിലെ രാജ്ഘട്ടിൽ ബൈഡൻ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Latest