Connect with us

sexual harassment

വര്‍ക്കലയില്‍ ഫ്രഞ്ച് വനിതക്കെതിരെ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ ഫ്രഞ്ച് വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. സമീപത്തെ സ്പാ ജീവനക്കാരനായ ജിഷ്ണുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചക്കിടെ വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച വിവിധ കേസുകളിലായി നാലു പേരാണ് പിടിയിലായത്. വര്‍ക്കലയില്‍ റഷ്യന്‍ വനിതയെയും ഹൈദരാബാദില്‍ നിന്നെത്തിയ യുവതിയെയും അക്രമിച്ച കേസിലാണു മറ്റു മൂന്നു പ്രതികള്‍ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് ഫ്രഞ്ച് വനിത ആക്രമിക്കപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നു വര്‍ക്കലയിലെത്തിയ സ്ത്രീ, വര്‍ക്കല പാപനാശം ബീച്ചില്‍ നിന്നു ക്ലിഫ് കുന്നിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ വച്ചാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പ്രതിയായ ജിഷ്ണു 63 കാരിയായ ഫ്രഞ്ച് വനിതയോടൊപ്പം മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കണമെന്നുള്ള ആവശ്യവുമായാണ് എത്തിയത്. തുടര്‍ന്ന് ജിഷ്ണു ഇവരെ കടന്നു പിടിച്ചു. വയോധിക ഭയന്നു നിലവിളിച്ചു കുതറിമാറിയോടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

ഫ്രഞ്ച് വനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് നിരീക്ഷണ ക്യാമറകളുടെ സഹായ ത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ക്ലിഫ് മേഖലയിലെ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപന ങ്ങളിലേയും ജീവനക്കാരുടെ ഫോട്ടോ പോലീസ് ശേഖരിച്ചു. അതില്‍ നിന്നു പ്രതിയെ ഫ്രഞ്ച് വനിത തിരിച്ചറിഞ്ഞു. സമീപത്തെ സ്പാ ജീവനക്കാരനായ ജിഷ്ണുവിനെ സ്ഥാപനത്തിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

---- facebook comment plugin here -----

Latest