Poem
രാവിലെ നാല് മണി
രാത്രിക്കും പകലിനുമിടയിൽ
തിരിഞ്ഞും മറിഞ്ഞും നാം കിടക്കുന്നു.
അതായത്,
മുപ്പത് പിന്നിട്ടവരുടെ പ്രായത്തിൽ.
പൂവൻകോഴിക്ക് കൂവാനായ്
വെടിപ്പാക്കിയിരിക്കുന്നു നേരം.
ഭൂമി ഊഷ്മളമായ ആലിംഗനത്തിൽ നിന്നും
ഇതാ പിൻവലിഞ്ഞു തുടങ്ങിയിരിക്കുന്നു.
തണുത്ത കാറ്റ്
ആകാശത്തു നിന്നും
നക്ഷത്രങ്ങളെ ഉപേക്ഷിച്ച് കഴിഞ്ഞു.
ഈ നേരം ഒഴിഞ്ഞതാണ്.
ശൂന്യവും വ്യർഥവും.
നമുക്ക് ശേഷമെന്തെന്ന
സംശയം മുളപൊട്ടുംനേരം.
പുലർച്ചെ നാല് മണി
മനുഷ്യർക്ക് മനസ്സുഖം തരില്ല.
എന്നാൽ ഉറുമ്പുകൾ
എത്ര സന്തോഷവാന്മാർ.
നാമതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ഒരു വിരോധവും തോന്നാതിരിക്കുന്നതാണ് നല്ലത്.
നാം ജീവിതം തുടരുക തന്നെ.
അഞ്ച് മണി വരാതിരിക്കില്ല.
വീസ് വാവ ഷിംബോർസ്ക
1923 ജൂലൈ മാസം പോളണ്ടിലാണ് ജനിച്ചത്. “കവിതയിലെ മൊസാർട്ട്’ എന്നാണ് നൊബേൽ പുരസ്കാര സമിതി ഈ കവയിത്രിയെ വിശേഷിപ്പിച്ചത്. അഞ്ചാം വയസ്സിൽ തന്നെ കവിത എഴുതിത്തുടങ്ങിയ ഇവർ ശ്വാസകോശ അർബുദം ബാധിച്ച് 2012ൽ അന്തരിച്ചു. എന്നോട് തന്നെയുള്ള ചോദ്യങ്ങൾ (1954), യതിയെ വിളിച്ചുവരുത്തൽ (1957) എന്നിവ പ്രധാന കാവ്യസമാഹാരങ്ങൾ. സോഷ്യലിസ്റ്റ് ചായ്്വ് പ്രകടിപ്പിച്ച കവയിത്രിയാണിവർ.