Connect with us

Kerala

ലയങ്ങളുടെ ശോച്യാവസ്ഥ; അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

58 എസ്റ്റേറ്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കി.

Published

|

Last Updated

പത്തനംതിട്ട | കാലവര്‍ഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തില്‍ ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന പരിശോധനകളുടെ അവലോകന യോഗത്തിലാണ് ലേബര്‍ കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇതിനോടകം 58 എസ്റ്റേറ്റുകളില്‍ പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ 55 എണ്ണത്തിലും ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ള പ്രശ്‌നം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴില്‍ നിയമലംഘനങ്ങള്‍ എന്നിവ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

വീഴ്ചകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് ഉടനടി പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നല്‍കി. ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ അടിയന്തരയോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുന്നതിന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷനെ ചുമതലപ്പെടുത്തി.

അടഞ്ഞു കിടക്കുന്ന തോട്ടങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റികള്‍ വഴി പ്രശ്‌ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അങ്കണ്‍വാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍, മറ്റു തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ പ്രധാന പരിഗണനയാക്കിയാണ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നത്. ഇതിനായി വകുപ്പ് പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു.

ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ രഞ്ജിത് പി മനോഹര്‍, കെ ശ്രീലാല്‍, കെ എം സുനില്‍, ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജി സുരേഷ്, ഡി എല്‍ ഒ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ബിജു എന്നിവരും സംസ്ഥാനത്തെ എല്ലാ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.

 

Latest