Connect with us

National

ലഗേജ് ലഭിക്കാന്‍ വൈകി;ഇന്‍ഡിഗോയ്ക്ക് 70,000 രൂപ പിഴയിട്ട് കോടതി

പരിശോധിച്ച ലഗേജുകള്‍ കിട്ടാന്‍ വൈകിയ സാഹചര്യത്തിലാണ് ദമ്പതികള്‍ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്.

Published

|

Last Updated

ബെംഗളുരു| യാത്രക്കാരുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 70,000 രൂപ പിഴയിട്ട് കോടതി. അവധിക്കാലം ആഘോഷിക്കാന്‍ പോര്‍ട്ട് ബ്ലെയറിലെത്തിയ ബെംഗളുരു ദമ്പതികളാണ് ഇന്‍ഡിഗോക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകള്‍ കിട്ടാന്‍ വൈകിയ സാഹചര്യത്തിലാണ് ദമ്പതികള്‍ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവര്‍ക്ക് അനുകൂലമായി വിധിക്കുകയും അസൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ആവശ്യപ്പെടുകയും ചെയ്തു.

2021 നവംബര്‍ ഒന്നിനാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭര്‍ത്താവ് ബോല വേദവ്യാസ് ഷേണായിയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയത്. എന്നാല്‍ വസ്ത്രങ്ങള്‍, മരുന്നുകള്‍, ആന്‍ഡമാനിലെ ബോട്ട് സവാരിക്കുള്ള ഫെറി ടിക്കറ്റുകള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങിയ ലഗേജുകള്‍ പോര്‍ട്ട് ബ്ലെയറില്‍ എത്തിയില്ല. ഉടന്‍ ഇന്‍ഡിഗോയില്‍ പരാതി നല്‍കുകയും സ്വത്ത് ക്രമക്കേട് റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ദമ്പതികള്‍ക്ക് അവരുടെ ലഗേജുകള്‍ അടുത്ത ദിവസം എത്തിക്കുമെന്ന് എയര്‍ലൈനിന്റെ ഗ്രൗണ്ട് ക്രൂ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷമാണ് ബാഗുകള്‍ എത്തിയത്. അപ്പോഴേക്കും അവശ്യ സാധനങ്ങളെല്ലാം വേറെ വാങ്ങേണ്ടി വന്നിരുന്നു.

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് തങ്ങളുടെ ലഗേജ് വിമാനത്തില്‍ കയറ്റിയിട്ടില്ലെന്ന് ഇന്‍ഡിഗോ പ്രതിനിധികള്‍ക്ക് അറിയാമായിരുന്നിട്ടും ഈ വിവരം വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് ദമ്പതികള്‍ നവംബര്‍ 18 ന് ഇന്‍ഡിഗോ എയര്‍ലൈനിന്റെ ഓപ്പറേറ്റര്‍മാരായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന് വക്കീല്‍ നോട്ടീസ് നല്‍കിയത്.

 

 

Latest