Connect with us

Kerala

കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക

Published

|

Last Updated

അടിമാലി |  ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം അടിമാലി എസ്എന്‍പടി സ്വദേശിനി ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ടു വായില്‍ തുണി തിരുകിയ ശേഷം പണം കവര്‍ന്ന് രക്ഷപ്പെട്ടത. മറ്റുള്ളവരുടെ സഹായത്താലാണ് വീട്ടമ്മ അര്‍ബുദ ചികിത്സ നടത്തി വന്നിരുന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയില്‍നിന്നും തുണികള്‍ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി.

ഇതോടെ ഭയന്ന ഉഷ കട്ടിലിലെ പേഴ്സില്‍ പണമുള്ളതായി മോഷ്ടാവിനോട് പറഞ്ഞു. ഇതിനിടെ വായിലെ തുണി എടുക്കാന്‍ ശ്രമിച്ച ഉഷയുടെ കാലുകള്‍ കൂടി മോഷ്ടാവ് ബന്ധിച്ചു. പിന്നീട് പേഴ്സില്‍ സൂക്ഷിച്ചിരുന്ന 16,500 രൂപയുമായി കടന്നു കളഞ്ഞു.

സമീപവാസിയായ മറ്റൊരാള്‍ പിന്നീട് വീട്ടിലെത്തിയ സമയത്താണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest