Connect with us

National

ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്

അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുഫലം, കൊവിഡ് പ്രതിരോധനടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും.

Published

|

Last Updated

ന്യൂഡല്‍ഹി| ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍. അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുഫലം, കൊവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. വൈകീട്ട് സമാപനസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടുവര്‍ഷമായി നിര്‍വാഹകസമിതിയോഗം ചേര്‍ന്നിരുന്നില്ല. ഓണ്‍ലൈനിലും നേരിട്ടുമായാണ് യോഗം.

ഉത്തര്‍പ്രദേശില്‍ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ മതിയെന്ന് കഴിഞ്ഞമാസം ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ യോഗം നിശ്ചയിക്കുകയായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള നിര്‍വാഹകസമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അതത് സംസ്ഥാനസമിതി ഓഫീസുകളില്‍നിന്ന് ഓണ്‍ലൈനായി പങ്കെടുക്കും.

നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചശേഷം ചേരുന്ന ആദ്യയോഗത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. പ്രചാരണപരിപാടികള്‍, പാര്‍ട്ടിക്കെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍, കര്‍ഷകസമരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൊവിഡ് വാക്‌സിനേഷന്‍ 100 കോടി കടന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയം പാസാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും.