Connect with us

Kerala

സുൽത്താൻ ബത്തേരി തിര. കോഴക്കേസ്: കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും ഉടന്‍ ചോദ്യം ചെയ്‌തേക്കും

. പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധന ഇന്നലെ പൂര്‍ത്തിയായി

Published

|

Last Updated

കൊച്ചി  | സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി കെ ജാനുവിനെയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും . പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധന ഇന്നലെ പൂര്‍ത്തിയായി.കെ സുരേന്ദ്രന്‍, സി കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദസാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലം വന്ന ശേഷമായിരിക്കും അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യുന്നത്. അടുത്തയാഴ്ച്ച ചോദ്യം ചെയ്യലുണ്ടായേക്കുമെന്നാണ് അറിയുന്നത്.കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

പ്രസീത അഴീക്കോട്, പ്രശാന്ത് മലവയല്‍, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരില്‍നിന്ന് അന്വേഷണസംഘം ഇതുവരെ മൊഴിയെടുത്തിരുന്നു. ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ സുരേന്ദ്രന്‍ കോഴനല്‍കിയെന്നാണ് കേസ്.

 

Latest