Connect with us

Kerala

ബാര്‍ കോഴ; കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം| ബാര്‍ കോഴ വിവാദത്തില്‍ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം. പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സംഘം അറിയിച്ചു പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനാണ്‌. ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അനിമോന്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ഓഡിയോ അയച്ചത്. ഇത് വിവാദമായതോടെ, അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്ന് ഓഡിയോയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാം തീയതി ഡ്രൈഡേ എടുത്തു കളയും. സമയത്തിന്റെ കാര്യങ്ങളൊക്കെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തുതരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണമെന്നും അനിമോന്റെ വോയിസിലുണ്ട്. രണ്ടര ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനകം ഈ ഗ്രൂപ്പില്‍ അറിയിക്കാനും അനിമോന്‍ ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെട്ടു.

ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോന്‍ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.

കൊച്ചിയില്‍ ബാര്‍ ഉടമകളുടെ യോഗം നടന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാര്‍ സമ്മതിച്ചു. എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബാറുടമ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയ വി സുനില്‍കുമാര്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാന്‍ സംഘടന തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഓഫീസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫീസ് വേണ്ട എന്ന് സംഘടനയില്‍ ചിലര്‍ ഉന്നയിച്ചു. തിരുവനന്തപുരത്ത് ഓഫീസ് കെട്ടിടം വാങ്ങാന്‍ അംഗങ്ങള്‍ രണ്ടരലക്ഷം രൂപ വീതം സംഘടനയ്ക്ക് ലോണ്‍ തരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അനിമോന്‍ അടക്കമുള്ളവര്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

 

 

 

Latest