Kerala
കാറിടിച്ച് നിർത്താതെ പോയ കേസ്; നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍
തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു.
തിരുവനന്തപുരം|വഴുതക്കാട് വച്ച് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
ബൈക്ക് തന്‍റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. കാറോടിച്ചത് ഞാന്‍ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടന്ന് ഭയന്നുപോയി അതുകൊണ്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടൻ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കി.
തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്‌ട്രേഷന്‍ രേഖ. ഇത് നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിവേദിതിന് കാലുകള്‍ക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.




