Connect with us

International

ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ചെറുക്കാനാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

കൊളംബോ |  സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വരെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ചെറുക്കാനാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ വസതിക്ക് മുന്നില്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ആക്രമാസക്തമായതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.നേരത്തെ, കൊളംബോയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭം ശക്തമായതോടെയാണ് രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റിന്റെ വസതിക്കു മുന്നിലെ പ്രതിഷേധം തീവ്രവാദ പ്രവര്‍ത്തനമാണെന്ന ആരോപണവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് ബന്ധമുള്ളതായും കുറ്റപ്പെടുത്തി. രാജ്യത്തേക്കുള്ള ഇറക്കുമതി പൂര്‍ണമായി തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.