Connect with us

Kerala

വിടപറഞ്ഞത് ആയുര്‍വേദത്തിലെ 'വിപ്ലവാചാര്യന്‍'

Published

|

Last Updated

കോട്ടക്കൽ | വിടപറഞ്ഞത് സാംമ്രാജ്യത്തിനെതിരെ പൊരുതിയ ആയുര്‍വേദത്തിന്റെ വിപ്ലാവാചാര്യന്‍. വിദ്യാര്‍ഥിയായിരിക്കെ പഠനം ഉപേക്ഷിച്ച് വിപ്ലവപ്രസ്ഥാനത്തേക്ക് നീങ്ങി പൊതുരംഗത്ത് തിളങ്ങിയാണ് ഡോ. പി കെ വാര്യര്‍ എന്ന മഹാമനീഷി ഉദയം ചെയ്തത്. 1947 ആഗസ്തിലാണ് വിപ്ലവതീഷ്ണയില്‍ വൈദ്യപഠനം ഉപേക്ഷിച്ചിറങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായിരുന്ന അക്കാലത്ത് കാര്‍ഷിക പ്രസ്ഥാനവും വിദ്യാര്‍ഥി പ്രസ്ഥാനവുമായിരുന്നു ഇദ്ദേഹത്തിന്റെ സിരകളില്‍. പാര്‍ട്ടിക്ക് വിശ്വസ്ഥനായത് കൊണ്ട് തന്നെ പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്തും ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു.

1940ല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം ആരംഭിച്ചെങ്കിലും രണ്ട് വര്‍ഷമായപ്പോഴേക്കും ഉപേക്ഷിച്ച് സമരരംഗത്തിറങ്ങി. സാമ്രാജ്യത്തവിരുദ്ധ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് വിദ്യാര്‍ഥികള്‍ ഒന്നിച്ചിറങ്ങിപ്പോള്‍ ഈ വിപ്ലവകാരിക്കും അടങ്ങിയിരിക്കാനായില്ല. ഒടുവില്‍ സമരങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ വീണ്ടും പഠനരംഗത്തേക്ക് തിരിച്ചു; വൈദ്യപഠനം പൂര്‍ത്തിയാക്കി.

1939ല്‍ കോട്ടക്കലിനടുത്ത് പറപ്പൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്ര പ്രസിദ്ധമായ പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ലഘുലേഖ പുറത്തിറക്കി. ഇ എം എസ് നമ്പൂതിരിപ്പാടാണ് അതെഴുതിയത്. “ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു” എന്ന് പേരിട്ട് പുറത്തിറക്കിയ ലഘുലേഖ സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ രഹസ്യമായി വിതരണം ചെയ്യാന്‍ പാര്‍ട്ടി ഏല്‍പ്പിക്കപ്പെട്ടവരില്‍ പി കെ വാരിയരും അംഗമായിരുന്നു. സോവിയറ്റ് യൂനിയനെതിരെ ജര്‍മന്‍ ആക്രമം അഴിച്ചുവിട്ട കാലം. സാമ്രാജ്യത്ത ശക്തിയായ ബ്രിട്ടണ്‍ ഒരുവശത്തും ഫാസിസ്റ്റ് ശക്തിയായ ജര്‍മനി മറുവശത്തും. ജര്‍മനി വേണോ ബ്രിട്ടണ്‍ വേണോയെന്നതാണ് അന്നത്തെ രാഷ്ട്രീയചര്‍ച്ച.

പി കെ വാര്യർ ഇ എം എസിന് ഒപ്പം

ചര്‍ച്ചകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും തീപിടിച്ചു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരത്തിലിറങ്ങി. പി കെ വാരിയരും അടങ്ങിയിരുന്നില്ല. വിപ്ലവ പ്രസ്ഥാനത്തിനൊപ്പം അദ്ദേഹവും അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂര്‍, മഞ്ചേരി, പരപ്പനങ്ങാടി ഭാഗങ്ങളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. രഹസ്യ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുക, തെരുവ് യോഗങ്ങളില്‍ പ്രസംഗിക്കുക. യുദ്ധവിരുദ്ധ കവിതകള്‍ ആലപിക്കുക. ഇതെല്ലാമായിരുന്നു അന്നദ്ദേഹത്തിന്റെ ചുമതലകള്‍. ഇത്തരം പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് വരാന്‍ ജ്യോഷ്ഠന്‍ മാധവ വാരിയര്‍ നിര്‍ദേശിച്ചെങ്കിലും ഈ വിപ്ലവകാരി അതിന് കൂട്ടാക്കിയില്ല.

സാധാരണക്കാരന്റെ ഭാഷയില്‍ സംസാരിക്കാനറിയുന്ന തന്റെ സര്‍ഗശക്തി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇദ്ദേഹം നല്ലൊരായുധമാക്കി. ഏറനാട്ടിലെ കര്‍ഷകക്കിടയില്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെ പ്രസംഗിച്ചു. ബ്രിട്ടീഷ് ഒരു കെട്ട കുമ്പളങ്ങയെപോലെയാണെന്ന അദ്ദേഹത്തിന്റെ വിവരണം സാധാരണക്കാരായ കര്‍ഷകര്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കി. കോട്ടക്കല്‍ നടന്ന ക്ഷേത്ര പ്രവേശന സമരം പ്രസിദ്ധമാണ്. ഇതിന് മുമ്പിലും മറ്റ് സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും വാരിയരുണ്ടായിരുന്നു.

---- facebook comment plugin here -----

Latest