Gulf
ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും
ദുബൈ: വേനല്‍ മാസങ്ങളിലെ കനത്ത ചൂട് പരിഗണിച്ച് രാജ്യത്ത് അധികൃതര്‍ നടപ്പാക്കിയിരുന്ന ഉച്ച വിശ്രമ നിയമം ഇന്ന് അവസാനിക്കും. കടുത്ത ചൂടില്‍ നിന്നും പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് 2005 മുതല്‍ ഉച്ച വിശ്രമ നിയമം ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്നത്.
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ നീളുന്ന മൂന്നു മാസമാണ് ഉച്ച വിശ്രമം അനുവദിക്കാന്‍ അധികൃതര്‍ നിര്‍മാണ കമ്പനി ഉള്‍പ്പെടെയുള്ളവയോട് ആവശ്യപ്പെട്ടിരുന്നത്.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനും ജീവാപായം സംഭവിക്കാനും ഇടയുള്ളത് പരിഗണിച്ചാണ് പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നു വരെ വിശ്രമം അനുവദിച്ച് തൊഴില്‍ മന്ത്രാലയം എല്ലാ വര്‍ഷവും ഉത്തരവിറക്കുന്നത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് വിജയകരമായി ഉച്ച വിശ്രമ നിയമം രാജ്യത്ത് നടപ്പാക്കിയത്.
കഴിഞ്ഞ വര്‍ഷം 99 ശതമാനത്തില്‍ അധികം കമ്പനികള്‍ നിയമം കര്‍ശനമായി പാലിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷവും ഇത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഉച്ച വിശ്രമ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷവും കാര്യമായ തോതില്‍ പരാതികള്‍ ഉയര്‍ന്നിട്ടില്ല. തൊഴില്‍ മന്ത്രാലായ ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ച കമ്പനികളെ കണ്ടെത്തിയതായും വിവരമില്ല. ഏതാനും ദിവസത്തിനകം ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് മന്ത്രാലയം പുറത്തുവിട്ടാലെ ഇതിനെക്കുറിച്ച് വ്യക്തത വരൂ.
നിയമം നടപ്പാക്കി തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂര്യാഘാതത്താല്‍ തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുന്നതും ജീവാപായം സംഭവിക്കുന്നതും ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മുഴുവന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ജീവാപായം നേരിടുന്നത് ഒഴിവാക്കാന്‍ രണ്ടര മണിക്കൂര്‍ ഉച്ച വിശ്രമം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഉച്ച വിശ്രമ നിയമം. ഇതോടൊപ്പം തൊഴിലാളികളെ എട്ടു മണിക്കൂറില്‍ അധികം രാത്രിയും പകലും ജോലി ചെയ്യിക്കരുതെന്നും കൂടുതല്‍ ചെയ്യുന്ന ജോലിക്ക് നിര്‍ബന്ധമായും ഓവര്‍ ടൈം നല്‍കണമെന്നും തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മഹെര്‍ അല്‍ ഒവൈദി ഉച്ച വിശ്രമം പ്രഖ്യാപിക്കവേ ജൂണ്‍ മാസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 15 മുതല്‍ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് സൂക്ഷ്മാമായി നിരീക്ഷിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിവിധ കമ്പനികളിലും നിര്‍മാണ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി വരികയായിരുന്നു. ഇതും ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ലംഘകര്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഈ വര്‍ഷവും കാര്യമായ ലംഘനങ്ങള്‍ ഉണ്ടാവില്ലെന്നാണ് നിഗമനം. തൊഴിലാളികള്‍ക്ക് വിശ്രമത്തിനായി തണലുള്ള മേഖല ഉറപ്പാക്കാനും തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. മതിയായ തോതില്‍ കുടിവെള്ളം ലഭ്യമാക്കണമെന്നതും നിയമത്തിലെ വ്യവസ്ഥയില്‍ ഉള്‍പ്പെടും.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും കമ്പനി അധികാരികളും ഉടമകളും സ്വീകരിച്ചിരിക്കണം. നിയമ ലംഘനത്തന് പിടിക്കപ്പെടുന്ന കേസുകളില്‍ ആദ്യ ഘട്ടത്തില്‍ 15,000 ദിര്‍ഹമാവും പിഴ. ഇതോടൊപ്പം ഓരോ ജോലിക്കാര്‍ക്കും 1,500 ദിര്‍ഹം വീതവും നല്‍കണം. കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ബഹുഭൂരിപക്ഷവും കര്‍ശനമായി നിയമം നടപ്പാക്കിയിരുന്നു.
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്‍പ്പെടാത്ത തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചാലും പിഴ നല്‍കേണ്ടി വരും. എന്നാല്‍ അത്യാവശ്യം ചെയ്തു തീര്‍ക്കേണ്ട ജോലികളുള്ള കമ്പനികള്‍ക്ക് ഇതിനായി പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇവരെ ഉച്ച വിശ്രമ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
സാങ്കേതിക കാരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉച്ച വിശ്രമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. ചീത്തയായ കുടിവെള്ള പൈപ്പുകള്‍ ശരിപ്പെടുത്തുക, പെട്രോള്‍ പൈപ്പുകളുടെ അറ്റകുറ്റപണി, മലിനജല പൈപ്പ് ലൈന്‍, ഇലക്ട്രിക്കല്‍ ലൈന്‍ വിച്ഛേദിക്കല്‍, ടെലികോം വിഭാഗം ജോലികള്‍ എന്നീ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കായിരുന്നു പ്രത്യേക പെര്‍മിറ്റിന്റെ പേരില്‍ ഇളവ് അനുവദിച്ചത്. പൊതുഗതാഗതത്തെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഇളവ് അനുവദിച്ചിരുന്നു.