Connect with us

National

ഡല്‍ഹിയില്‍ 12കാരി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ച് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് കുട്ടിയെ പീഡിപ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സദര്‍ ബസാറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ഇവര്‍ക്ക് എത്തിച്ചു കൊടുത്തത് ഒരു സ്ത്രീയാണെന്നും പോലീസ് പറഞ്ഞു.

ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹി സദര്‍ ബസാറിലെ ചായക്കടക്കാരനാണ് മുഖ്യപ്രതി. ഇയാള്‍ ഛത്തീസ്ഗഢ് സ്വദേശിയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള ചായക്കട തൊഴിലാളികളാണ് മറ്റ് പ്രതികള്‍.

ചായക്കട ഉടമ പ്രാദേശത്തെ ശുചീകരണ തൊഴിലാളിയായ സ്ത്രീയോട് പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി തെരുവില്‍ നിന്നാണ് 12 വയസുകാരിയെ കണ്ടുമുട്ടിയത്. ഖുര്‍ഷിദ് മാര്‍ക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നല്‍കാമെന്നും പറഞ്ഞ് സ്ത്രീ പെണ്‍കുട്ടിയെ സമീപിച്ചു. കുട്ടി പ്രദേശത്തെത്തുമ്പോള്‍ പ്രതികളായ നാല് പേരും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം ആരോടും പറഞ്ഞില്ല. ജനുവരി അഞ്ചിന് മാലിന്യം ശേഖരിക്കാന്‍ പോയപ്പോള്‍ ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. കുട്ടിയുടെ പരാതിയില്‍ പോലീസ് ഉടനടി നടപടിയെടുത്തു. യുവതി ഉള്‍പ്പെടെ അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Latest