Gulf
റൗളാ ശരീഫ് വിശ്വാസികൾക്കായി തുറന്നു
മദീന | റൗളാ ശരീഫ് വിശ്വാസികൾക്കായി വീണ്ടും തുറന്ന് കൊടുത്തു. മസ്ജിദുന്നബവിയുടെ 75 ശതമാനം ശേഷിയാണ് ഉപയോഗപ്പെടുത്തുന്നത്. ദിവസങ്ങൾക്ക് ശേഷം റൗളയിലേക്ക് പ്രവേശനം തുടങ്ങിയതോടെ പടിഞ്ഞാറ് ബാബുസ്സലാമിലൂടെ സലാം പറയുന്നതിന് വേണ്ടി റൗളയിലെത്തിയ വിശ്വാസികൾ പ്രവാചക സന്നിധിയിലെത്തിയതോടെ പലരും വിതുമ്പിപ്പോയി. മസ്ജിദുന്നബവിയിൽ ജുമുഅ ജമാഅത്ത് നിസ്കാരങ്ങൾ നേരത്തേ തന്നെ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതിദിനം 11,880 പേര്‍ക്കാണ് റൗളയിലേക്ക് സിയാറത്തിന് അനുമതിയുള്ളത്. പുരുഷന്‍മാർ 38-ാം നമ്പര്‍ ബിലാല്‍ ഗേറ്റിലൂടെയും സ്ത്രീകൾ 24-ാം നമ്പര്‍ ഗേറ്റായ ബാബ് ഉസ്മാനിലൂടെയുമാണ് പ്രവേശിക്കേണ്ടത്. സുബ്ഹി, ളുഹർ, അസര്‍, മഗ്‌രിബ് നിസ്‌കാരങ്ങള്‍ക്കു ശേഷമാണ് പ്രവേശനാനുമതി. റൗളയിൽ വെച്ച് നമസ്കരിക്കുന്നതിന് 1,650 പുരുഷന്മാർക്കും 900 സ്ത്രീകൾക്കാണ് എല്ലാ ദിവസവും അനുമതിയുള്ളത്. സൂര്യോദയം മുതൽ ളുഹർ നിസ്കാരത്തിന് മുമ്പു വരെയുള്ള സമയത്താണ് വനിതകൾക്ക് റൗളയിലേക്കുള്ള പ്രവേശനം. ഇശാഅ് നിസ്കാരം പൂർത്തിയാവുന്നതോടെ മസ്ജിദുന്നബവി അടക്കുമെന്നും സുബ്ഹി നിസ്കാരത്തിന്റെ ഒരു മണിക്കൂർ മുൻപായി തുറക്കുമെന്നും മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു
ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ‘ഇഅതമര്‍നാ’ മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. കൂടാതെ ആരോഗ്യ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണം.
റൗളാ ശരീഫ് വിശ്വാസികൾക്കായി തുറന്ന് കൊടുത്തതോടെ കൂടുതൽ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് അണുനശീകരണ ജോലികൾക്കായി ഹറം ശരീഫിൽ റോബോട്ടും സജ്‌ജമായി. റോബോട്ട് ഉപയോഗിച്ച് അതിവേഗത്തിൽ അണുനശീകരണം നടപ്പാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. മക്കയിലെ മസ്ജിദുൽ ഹറമിൽ റോബോട്ടിക് സംവിധാനം വിജയകരമായതിനെ തുടർന്നാണ് മദീനയിലും നടപ്പിലാക്കിയത്.