Connect with us

National

എന്തുകൊണ്ടാണ് ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ബി ജെ പി സംരക്ഷിക്കുന്നത്: അഖിലേഷ് യാദവ്

Published

|

Last Updated

ലക്‌നൗ| യു പിയിലെ ലക്മിപൂര്‍ ഖേരി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ചയാണ് 13കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മാനുഷികതയെ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഭരണത്തില്‍ സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ എന്ത്‌കൊണ്ടാണ് ബി ജെ പി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു. സംഭവം മനുഷത്വത്തെ ലജ്ജിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ് പറഞ്ഞു. സംഭവം വളരെയധികം വേദനയുണ്ടാക്കി. കുറ്റവാളികള്‍ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ബി എസ് പി നേതാവ് മായാവതി പറഞ്ഞു. എസ് പി സര്‍ക്കാറും ഇപ്പോഴത്തെ ബി ജെ പി സര്‍ക്കാറും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ച മായാവതി സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.