National
അർധരാത്രിയിൽ വീട്ടിൽ പൊലീസ് റെയ്ഡും അറസ്റ്റും; മാധ്യമപ്രവർത്തകന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

ഗുവാഹത്തി| അസമിൽ അർധരാത്രിയിൽ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവം വിവാദമായതോടെ ദുബ്രിയിലെ പോലീസ് മേധാവിയായ യുവ് രാജിനെ സ്ഥലം മാറ്റി. പ്രദദേശിക ഭാഷാ ചാനലിലെ റിപ്പോർട്ടറും ദുബ്രി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന രാജീവ് ശർമ്മയാണ് അറസ്റ്റിലായത്.
ഒരു കവർച്ചാ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ പുലർച്ചെ രണ്ട് മണിക്ക് വീട്ടില റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. 64 കാരനായ പിതാവ് സുധിൻ ശർമ്മയോടൊപ്പമാണ് രാജീവ് താമസിക്കുന്നത്. സംഭവത്തിൽ മനംനൊന്താണ് പിതാവ് മരിച്ചത്.
കന്നുകാലി കള്ളക്കടത്തുമായി ബന്ധമുള്ള നിരവധി വാർത്തകൾ രാജീവ് ചെയ്തിട്ടുണ്ട്. കളളക്കടത്ത് സിൻഡിക്കേറ്റിൽ പങ്കുണ്ടെന്ന വാർത്ത തനിത്തെതിരെ കെട്ടിച്ചമച്ചുവെന്നും വാർത്തയുടെ അടിസ്ഥാനത്തിൽ ശർമ്മ തന്നിൽ നിന്ന് എട്ട് ലക്ഷം രൂപ കൈക്കലാക്കാൻ ശ്രമിച്ചതായും ദുബ്രി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡും അറസ്റ്റും നടന്നത്.
ജാമ്യം ലഭിച്ച് വീട്ടിൽ എത്തിയപ്പോഴാണ് പിതാവ് മരിച്ചുകിടക്കുന്നത് കണ്ടത്. വ്യാഴാഴ്ച വൈകീട്ട് ഗൗരിപൂര ശ്മസാനത്തിൽ സംസ്‌കാരം നടത്തി.