Kerala
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ്
പത്തനംതിട്ട| ജലന്ധർ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരികരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു.
ജലന്ധറിന്റെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയിൽ ആയിതിനാല യാത്ര ചെയ്യാനാകാത്തതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് ഫ്രാങ്കോ മുളക്കൽ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖല ആയിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രാങ്കോ മുളക്കലിന് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രികൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു.
കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കയിട്ടുണ്ട്. 52 പേരാണ് ഇതിൽപ്പെടുന്നത്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.