Connect with us

International

ചൈനയില്‍ കൊറോണ മരണം 106; ജര്‍മനിയിലും ശ്രീലങ്കയിലും രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് |  ചൈനയിലെ മുഴുവന്‍ പ്രവിശ്യകളും കൊറോണ വൈറസ് പിടിയില്‍. തലസ്ഥാനമായ ബീജിംഗിലും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ രംഗത്ത് വലിയ ആശങ്ക പരത്തി വൈറസ് വലിയ രീതിയില്‍ പടരുകയാണ്. ചൈനയില്‍ ഇതിനകം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണുണ്ടായത്. 4193പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് ബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ചെയര്‍മാനാണ് കുചിയാങ്. ഇതിനിടെ ജര്‍മനിയിലും ശ്രീലങ്കയിലും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഒരു ചൈനീസ് വനിതയിലാണ് ശ്രീലങ്കയില്‍ രോഗം കണ്ടെത്തിയത്. ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ള വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശ സര്‍ക്കാറുകള്‍ ശ്രമം തുടങ്ങി. പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിക്കാന്‍ ചൊവ്വാഴ്ച ചാര്‍ട്ടേഡ് വിമാനം വുഹാനിലേക്കയക്കുമെന്ന് യു എസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫ്രാന്‍സ്, ജപ്പാന്‍, ശ്രീലങ്ക, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും വിമാനം അയക്കും. മുന്‍കരുതലിന്റെ ഭാഗമായി ചൈനയുമായുള്ള അതിര്‍ത്തി മംഗോളിയ അടച്ചു.

കേരളകത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 436 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 431 പേര്‍ വിവിധ ആശുപത്രികളിലും അഞ്ചുപേര്‍ വീടുകളിലുമാണ് കഴിയുന്നത്.

Latest