Connect with us

Kerala

ശ്രീറാം ഓടിച്ച കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫോറന്‍സിക് ഫലം

Published

|

Last Updated

തിരുവനന്തപുരം |  സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ ഇടിച്ച് കൊന്ന കാര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചത് 120 കിലോമീറ്റര്‍ വേഗത്തിലെന്ന് പരിശോധന ഫലം. ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായത്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നില്‍നിന്നുള്ള ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം കെ എം ബഷീറിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

ഫിസിക്സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡി എന്‍ എ വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിട്ടുള്ളത്. വേഗം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് എന്‍ എ ബി എല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്. അതുമാത്രമാണ് ഇനി നല്‍കാനുള്ളത്.

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം ഫൊറന്‍സിക് ലാബില്‍ നല്‍കിയിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. സി സി ടിവി ക്യാമറയില്‍നിന്നുള്ള ദൃശ്യത്തില്‍ വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതിനാലാണിത്. അപകടസ്ഥലത്തുനിന്ന് ഒട്ടേറെ വസ്തുക്കള്‍ പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘം ഇവ പൂര്‍ണമായി ലാബിലേക്ക് അയച്ചിരുന്നില്ല.
ഫൊറന്‍സിക് ലാബില്‍നിന്നുള്ള ഫലം ലഭിച്ചാല്‍ ഉടന്‍ കേസില്‍ കുറ്റപത്രം നല്‍കാനാകുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കഴിഞ്ഞ ആഗസ്റ്റിന് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമമാണ് പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.