Connect with us

Kerala

കള്ളക്കേസില്‍ കുടുക്കി, വിശ്വാസത്തിന്റെ ബലംകൊണ്ട് പിടിച്ചു നില്‍ക്കുന്നു: മഅ്ദനി

Published

|

Last Updated

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി മൈനാഗപ്പള്ളിയിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മാതാവ് അസ്മാബീവിയെ കാണാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്. അന്‍വാര്‍ശേരിക്ക് സമീപമുള്ള കുടുംബ വീടായ തോട്ടുവാല്‍ മന്‍സിലെത്തിയ മഅ്ദനി പിതാവിനെ കണ്ട് സലാം പറഞ്ഞ് ആലിംഗനം ചെയ്തു. തുടര്‍ന്ന് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുറിയില്‍ കട്ടിലില്‍ വിശ്രമിക്കുന്ന മാതാവിന്റെ അരികിലെത്തി രോഗ വിവരങ്ങള്‍ അന്വേഷിച്ചു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പോലും കോടതിയെ സമീപിച്ചിട്ട് ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് അനുഭവപ്പെട്ടതെന്ന് മഅ്ദനി പറഞ്ഞു. കോടതിയില്‍ അപേക്ഷ കൊടുത്ത ദിവസം ജഡ്ജി അവധിയായിരുന്നു. പിറ്റേദിവസം പ്രോസിക്യൂട്ടര്‍ അവധിയിലായി. അടുത്ത ദിവസം ഡിഫന്റ് ഫയല്‍ ചെയ്തില്ല. അങ്ങിനെ അപേക്ഷ അനുവദിക്കാതെ ദിവസങ്ങളോളം നീണ്ടു. അടിയന്തിര ഘട്ടങ്ങളില്‍ ഇത്തരം കേസുകളില്‍ നീതി ലഭിക്കുന്നതിന് കോടതി നിയമങ്ങളില്‍ സമൂലമാറ്റം വരുത്തണം. സുപ്രീം കോടതിയിലെ ജസ്റ്റിസ് ചെലമേശ്വറാണ് എനിക്ക് ജാമ്യം അനുവദിച്ചത്.

മാതാവിനെ കാണാന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അനുമതി നല്‍കണമെന്ന് അന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആ വ്യവസ്ഥപോലും മാറ്റിമറിക്കപ്പെട്ടു. കോടതി കനിഞ്ഞാലും ഉദ്യോഗസ്ഥര്‍ യാത്ര മുടക്കാന്‍ കുരുക്ക് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം രണ്ടിന് നാട്ടിലേക്ക് പോകാനായി അനുമതി ലഭിച്ചു. മൂന്നിന് പോകാനായി തയ്യാറെടുക്കുമ്പോള്‍ സുരക്ഷക്ക് വേണ്ട പോലീസ് ഇല്ലെന്ന് പറഞ്ഞ് തടസ്സം നിന്നു. തുടര്‍ന്നാണ് സുരക്ഷക്കായി പോലീസിനെ അനുവദിച്ചത്. കള്ളക്കേസില്‍ കുടുക്കി അനന്തമായി ജയിലില്‍ ഇടുകയാണെന്നും വിശ്വാസത്തിന്റെ പിന്‍ബലം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. ഈ മാസം മൂന്ന് മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ ഐ എ കോടതി അനുമതി നല്‍കിയതെങ്കിലും കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കാനായില്ല. മൂന്നാം തീയതി തന്നെ യാത്ര തുടങ്ങാനിരുന്നതാണെങ്കിലും ബെംഗളൂരു പോലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെയാണ് യാത്ര മുടങ്ങിയത്.
സമയം ലാഭിക്കാന്‍ വിമാന മാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യാത്ര വൈകാന്‍ സാധ്യത ഉള്ളതിനാലാണ് റോഡ് മാര്‍ഗമാക്കിയത്. സേലം, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴി വെള്ളിയാഴ്ച രാത്രിയോടെ മഅ്ദനി ശാസ്താംകോട്ടയിലെ വീട്ടിലെത്തി. ഉച്ചയോടെ പാലക്കാടെത്തി ജുമുഅ നിസ്‌കരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.

കൊട്ടാരക്കര ഡി വൈ എസ് പിക്കാണ് മഅ്ദനി താമസിക്കുന്ന അന്‍വാര്‍ശേരിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 15 പോലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയത്തും അന്‍വാര്‍ശേരിയിലുണ്ടാകും.
കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിക്ക് അകമ്പടി പോകാന്‍ പോലീസുകാര്‍ ഇല്ലെന്നാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. കൂടാതെ റോഡ് മാര്‍ഗമുള്ള യാത്രക്കായി ബെംഗളൂരു പോലീസ് 80000 രൂപയും അതിന്റെ ജി എസ് ടിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കമ്മീഷണര്‍ പിന്നീട് സിറ്റിം ആംഡ് റിസര്‍വ് (സി എ ആര്‍) പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാനും മാതാപിതാക്കളെ കാണാനും അസരമൊരുങ്ങിയത്.