Connect with us

Kerala

പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കും

Published

|

Last Updated

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും സി ബി ഐ കേസെടുക്കും. കണ്ണൂരിലെയും മലപ്പുറത്തെയും ഇയാളുടെ വസതികളില്‍ സി ബി ഐ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തോളം രൂപയും 80 പവന്റെ സ്വര്‍ണാഭരണങ്ങളും 30 ലക്ഷം രൂപയുടെ ബേങ്ക് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു.
കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിക്ക് സമീപം പുളിക്കുന്ന് തുളുശ്ശേരിയിലുള്ള രാമകൃഷ്ണന്റെ തറവാട്ടു വീട്ടില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മുതല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് വരെ നടത്തിയ പരിശോധനയില്‍ 13,56,5000 രൂപയും 30 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖകളും പിടിച്ചെടുത്തു. വിവിധ ബേങ്കുകളില്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കണ്ണൂരില്‍ പോസ്റ്റല്‍ അസിസ്റ്റന്റായ ഭാര്യയുടെ പേരില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയിലുമുള്ള നിക്ഷപങ്ങളുടെ രേഖകളും വസ്തുസംബന്ധിച്ച രേഖകളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്. 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തെങ്കിലും ഭാര്യയടക്കമുള്ളവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഒഴിച്ചുള്ള 40 പവന്റെ ഇന്‍വെന്ററി തയ്യാറാക്കിയ ശേഷം മുഴുവന്‍ ആഭരണങ്ങളും തിരിച്ചേല്‍പ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആവശ്യമായി വന്നാല്‍ ഇവ കസ്റ്റഡിയിലെടുക്കും. പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ കൈക്കൂലിയായി അപേക്ഷകനില്‍ നിന്ന് വാങ്ങിയ 50,000 രൂപക്ക് പുറമെ 65,000 രൂപ കൂടി മലപ്പുറത്തെ രാമകൃഷ്ണന്റെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് അന്നേദിവസം മറ്റാരില്‍ നിന്നോ കൈക്കൂലിയായി ലഭിച്ച പണമാണെന്ന് സി ബി ഐ പറയുന്നു.
മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറായി ഇരുന്ന ഒന്നര വര്‍ഷം കൊണ്ട് രാമകൃഷ്ണന്‍ ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ടാക്കിയെന്നാണ് സി ബി ഐ യുടെനിഗമനം. പാസ്‌പോര്‍ട്ടിന് യോഗ്യതയില്ലാത്ത പലര്‍ക്കും ഇയാള്‍ വന്‍തുക കൈക്കൂലി വാങ്ങി പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നു. ദിവസം തോറും അരലക്ഷം രൂപയെങ്കിലും ഇയാള്‍ക്ക് കൈക്കൂലിയായി ലഭിച്ചിരുന്നുവെന്നാണ് സി ബി ഐ പറയുന്നത്. രാമകൃഷ്ണനോടൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശി അബ്ദുല്‍ അമീറിനെ പോലുള്ള പാസ്‌പോര്‍ട്ട് ഏജന്റുമാരാണ് ഇയാളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. അബ്ദുല്‍ അമീറിലൂടെ മാത്രം അഞ്ച് ലക്ഷം രൂപ ഇയാള്‍ ചുരുങ്ങിയ സമയത്തിനിടെ കൈക്കൂലിയായി സമ്പാദിച്ചിട്ടുണ്ട്. അമീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20,000 രൂപയും നിരവധി പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു.
പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി ഉഗാണ്ടയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ യു എന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി ബി ഐ ഇയാളെ പിടികൂടുന്നതിന് കെണിയൊരുക്കിയത്. നേരത്തെ ബെംഗളൂരുവില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് അവിടത്തെ വിലാസത്തില്‍ അനുവദിച്ചിരുന്ന പാസ്‌പോര്‍ട്ട് മലപ്പുറത്തേക്ക് താമസം മാറ്റിയതിനെ തുടര്‍ന്ന് പുതുക്കാന്‍ കഴിയാതെ വന്നു. ബെംഗളൂരുവില്‍ അനുവദിച്ച പാസ്‌പോര്‍ട്ട് മലപ്പുറത്തെ വിലാസത്തില്‍ അനധികൃതമായി പുതുക്കി നല്‍കാമെന്ന് പറഞ്ഞാണ് രാമകൃഷ്ണന്‍ അരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അബ്ദുല്‍ അമീറിനെ സമീപിക്കാനും അയാള്‍ എല്ലാം ചെയ്തുതരുമെന്നും രാമകൃഷ്ണന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യു എന്‍ ഉദ്യോഗസ്ഥന്‍ സി ബി ഐയുടെ കൊച്ചി സൂപ്രണ്ട് വി കെ കൃഷ്ണകുമാറിന് വിവരം കൈമാറി. അന്വേഷണത്തിനായി മലപ്പുറത്തെത്തിയ സി ബി ഐ ഇന്‍സ്‌പെക്ടര്‍മാരായ പി ഐ അബ്ദുല്‍ അസീസും സന്തോഷ്‌കുമാറും നല്‍കിയ നിര്‍ദേശമനുസരിച്ച് യു എന്‍ ഉദ്യോഗസ്ഥന്‍ ഏജന്റിനെ കാണുകയും പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയതിന് പ്രതിഫലമായി ആവശ്യപ്പെട്ട അമ്പതിനായിരം രൂപ രാമകൃഷ്ണന്റെ വാടക വീട്ടില്‍ വെച്ച് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴിന് പണം കൈമാറുന്നതിനിടെ സി ബി ഐ സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ വൈകീട്ട് സി ബി ഐ കൊച്ചി ഓഫീസില്‍ കൊണ്ടുവന്ന രാമകൃഷ്ണനെയും അബ്ദുല്‍ അമീറിനെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു