Connect with us

prathivaram story

കാട്ടുതെച്ചിപ്പൂക്കൾ

അവളോർക്കുകയായിരുന്നു മാസങ്ങൾക്ക് മുമ്പ് ഈ കുടിലിൽ നടന്ന നാടകത്തെ പറ്റി. തന്നെക്കാൾ അൽപ്പം മെലിഞ്ഞ ചേച്ചിക്ക് വേണ്ടി അവളെക്കാൾ മിനുപ്പുള്ള താൻ പെണ്ണുകാണലിന്റെ അന്ന് അമ്മയുടെ നിർബന്ധത്താൽ ആൾമാറാട്ടം നടത്തിയത്.

Published

|

Last Updated

ന്തിച്ചോപ്പിൽ ആകാശം ചമയങ്ങളോടെ ഉടുത്തൊരുങ്ങി മടങ്ങാൻ നിൽക്കുമ്പോഴാണ് പശുക്കളെയും കൂട്ടി ചിത്തിര ചീനിക്കാട്ടിൽ നിന്നും തിരികെ വന്നത്.പശുക്കളെ ആലയിലാക്കി പുല്ലുകെട്ട് അവയുടെ മുന്നിലേക്കിട്ടവൾ ഉമ്മറത്തെ ചവിട്ടുപടിക്കരികിൽ വെള്ളം നിറച്ചു വെച്ച കിണ്ടിയിൽ നിന്നും മുഖവും കൈകാലുകളും കഴുകി തളർച്ചയോടെ അകത്തേക്ക് നടന്നു.
“ചിത്തീ… ഒരിറ്റ് വെള്ളം തരാതെ ഇയ്യെന്തെടുക്കാ…’

അകത്തെയിരുട്ടിൽ നിന്നും അമ്മയുടെ മെലിഞ്ഞൊട്ടിയ രൂപം ദൈന്യതയോടെ തന്നെ വിളിക്കുന്നത് കേട്ട് ചിത്തിര അടുക്കള ചായ്‌പ്പിൽ ചെന്ന് തെളിഞ്ഞ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് ഗ്ലാസ്സിലാക്കി അമ്മക്കരികിലേക്ക് നടന്നു.”എനിക്കിനി വയ്യമ്മേ… പൊള്ളുന്ന ചൂടാ എല്ലായിടത്തും… ഈ പശുക്കൾക്കൊപ്പം ഞാനുമൊരു പശുവായി മാറിയാകെ മടുത്തു… ഇവറ്റകളെ വിറ്റ് ആ കാശിനു വേറെ എന്തേലും പണി നോക്കാ…’

കൈകളിൽ മുള്ളുകൾ തറഞ്ഞ പാടിലേക്ക് നോക്കി നെടുവീർപ്പിട്ട് ചിത്തിര വെറും നിലത്ത് മലർന്നു കിടന്നു. അവളുടെ വിയർത്ത ദേഹത്ത് നിന്നും ഉഷ്ണ ഗന്ധം മേലേക്കുയർന്നു.
“യമുനക്ക് വിശേഷം ഉണ്ടേലോ… ഇനിപ്പോ ഓൾക്കുള്ള കൂട്ടമൊരുക്കാൻ നോക്കണം… ഇയ്യ് പാലില് കുറച്ചു വെള്ളം ചേർത്ത് കാശുണ്ടാക്കാൻ നോക്ക്. ഇനിപ്പോ ചെലവ് കൂടാൻ പോവല്ലേ…’
സംസാരത്തിനിടയിൽ അവർ വല്ലാതെ ചുമച്ചു വികൃത സ്വരത്തിൽ ഒച്ചയുണ്ടാക്കി.
“ഇന്നോളം ഞാൻ ഭഗവതിക്ക് നിരക്കാത്തത് ചെയ്തിട്ടില്ല.. ഇനി ചെയ്യുകയുമില്ല…’ചിത്തിരയുടെ ശബ്ദമപ്പോൾ അൽപ്പം വിറച്ചിരുന്നു.

അവളോർക്കുകയായിരുന്നു മാസങ്ങൾക്ക് മുമ്പ് ഈ കുടിലിൽ നടന്ന നാടകത്തെ പറ്റി. തന്നെക്കാൾ അൽപ്പം മെലിഞ്ഞ ചേച്ചിക്ക് വേണ്ടി അവളെക്കാൾ മിനുപ്പുള്ള താൻ പെണ്ണുകാണലിന്റെ അന്ന് അമ്മയുടെ നിർബന്ധത്താൽ ആൾമാറാട്ടം നടത്തിയത്.തനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും അമ്മയുടെ കുബുദ്ധിക്ക് മുന്നിൽ സമ്മതിക്കാതെ തരമില്ലായിരുന്നു.
“കാണാൻ നീയും ഓളും ഒരുപോലെ… കെട്ട് കഴിഞ്ഞാലും ആർക്കും സംശയം തോന്നൂല്ല.. പെണ്ണിത്തിരി മെലിഞ്ഞുന്ന് വിചാരിച്ചോളും..വണ്ണമില്ലാത്തതിന്റെ പേരിലിത് മുടങ്ങേണ്ടല്ലോ…’
അച്ഛൻ മരിച്ചതിനു ശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അമ്മ കുറെ തന്ത്രങ്ങൾ പഠിച്ചിട്ടുണ്ട്. അങ്ങനെ വലിയ നിർബന്ധത്തിനൊടുവിൽ പുതിയ ദാവണി ചുറ്റി മുടി കുളിർപ്പിന്നിട്ട് ചെക്കന്റെ മുന്നിലേക്ക് ചായയുമായി ചെന്നപ്പോൾ അകതാരം എന്തിനോ വേണ്ടി തുടിക്കുകയായിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ മുരുകനെ അവൾക്കിഷ്ടപ്പെടുകയും ചെയ്തു. അയാൾക്കും അതേ…
പരസ്പരം ഇഷ്ടമായിട്ടും ഒടുവിലെന്തായി.. തനിക്ക് പകരം വധുവായി മാറ്റിയൊരുങ്ങി യമുന മുരുകന്റെ താലി ഏറ്റുവാങ്ങി.അവളുടെ നെറുകേ സിന്ദൂരം കൊണ്ട് ചുവപ്പിക്കുമ്പോഴും ഇന്ന് ഇതുവരെയും മുരുകൻ താൻ കബളിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. നല്ല ചുറ്റുപാടിലെത്തിയതോടെ യമുനയും തുടുത്ത് സുന്ദരിയായി. ഇപ്പോൾ തന്നെക്കാൾ കാണാൻ വൃത്തിയും വെടിപ്പും അവൾ തന്നെ.

ഭർത്താവിനൊപ്പം യമുന പാർക്കാൻ വേണ്ടി വരുന്നയന്നൊക്കെ അകലെയുള്ള അമ്മായിയുടെ വീട്ടിലേക്കവളെ അമ്മ തന്ത്രപൂർവം പറഞ്ഞയക്കും. വിധിയെ പഴിച്ച് എത്രയോ രാത്രികളിൽ ഉറക്കം വരാതെ കരഞ്ഞു തീർത്തിട്ടുണ്ട്.ഓരോന്നോർത്ത് കുളിപ്പുരയിൽ നിൽക്കുമ്പോഴാണ് അടിവയറ്റിൽ നിന്നും ശക്തമായ വേദനയവളെ കാർന്നു തുടങ്ങിയത്.

ഒട്ടും സഹിക്കാൻ പറ്റാതായപ്പോളവൾ മുറ്റത്തേക്കിറങ്ങി ചുവന്ന തെച്ചിപ്പൂക്കളടർത്തിയെടുത്തു. അമ്മയാണ് അവൾക്കാ മരുന്ന് പറഞ്ഞുകൊടുത്തത്.പൂക്കൾ നന്നായി ചതച്ച് അടുപ്പുകൂട്ടി വെള്ളത്തിൽ തിളക്കാനിടുമ്പോൾ തന്റെ പ്രതിരൂപമാണ് അവളാ പൂക്കളിൽ കണ്ടത്.
പലരുടെയും സുഖത്തിനു വേണ്ടി തന്നെപ്പോലെ സ്വയം ചതഞ്ഞരിയാൻ വിധിക്കപ്പെട്ട ചില ജന്മങ്ങൾ…

Latest