prathivaram health
മാതൃത്വം ജീവനെടുക്കുമ്പോൾ
ഈ അടുത്തകാലത്തായി വൈകാരികമായി സ്ഥിരതയില്ലാത്ത വ്യക്തിത്വ വൈകല്യം (Emotionally Unstable Personality Disorder) നമ്മുടെ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ബോർഡർലൈൻ വ്യക്തിത്വ വൈകല്യം (Borderline Personality Disorder ) എന്നും ഈ മാനസികപ്രശ്നം അറിയപ്പെടുന്നുണ്ട്. തീവ്രവും അതേസമയം സമചിത്തതയില്ലാത്തതുമായ വികാരങ്ങൾ, അപ്രതീക്ഷിതവും അസാധാരണവുമായ പെരുമാറ്റങ്ങൾ എന്നിവയെല്ലാം ഈ മാനസിക പ്രശ്നമുള്ളവരിൽനിന്ന് പ്രതീക്ഷിക്കാവുന്നതാണ്.വ്യക്തിബന്ധങ്ങളിലാണ് ഈ അവസ്ഥ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളത്.

പെറ്റമ്മ തന്റെ കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു എന്ന ദാരുണമായ വാർത്ത കേട്ടുകൊണ്ടാണ് കഴിഞ്ഞ ചൊവ്വാഴ്ച കേരളം ഉണർന്നത്. എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തെ മൂന്ന് വയസ്സുകാരി കല്യാണിയെയാണ് തിങ്കളാഴ്ച വൈകുന്നേരം അമ്മ സന്ധ്യ ചാലക്കുടിപ്പുഴയിലെറിഞ്ഞുകൊന്നത്.സംഭവത്തില്‍ സന്ധ്യക്കെതിരേ ചെങ്ങമനാട് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിച്ച് വരികയാണ്. അതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരികയും കുഞ്ഞ് പീഡനത്തിനിരയായതായി തെളിയുകയും ഇതുമായി ബന്ധപ്പെട്ട് ഒരു ബന്ധു പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ പുഴയിലെറിയാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സന്ധ്യയുടെ വീട്ടുകാരും ഭർത്താവും ഭർത്താവിന്റെ കുടുംബവുമെല്ലാം വ്യത്യസ്തങ്ങളായ കാരണങ്ങളാണ് പറയുന്നതെങ്കിലും പീഡനത്തെക്കുറിച്ച് അറിഞ്ഞ് മാനസികമായി തകർന്നുപോയ അമ്മയുടെ പ്രതികരണമാണോ ഇതിന് പിറകിലെന്നും അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ട്. മാനസികവും സാമൂഹികവും സാഹചര്യപരവുമായ നിരവധി ഘടകങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ഒരു സങ്കീർണമായ ചില കാരണങ്ങളായിരിക്കാം ഈ സംഭവത്തിന് പിറകിലുള്ളത്. അത് പോലീസ് അന്വേഷണത്തിലൂടെയും സന്ധ്യ എന്ന യുവതിയുടെ മൊഴിയിലൂടെയും മനോനിലയെക്കുറിച്ചുള്ള വിദഗ്ധ പരിശോധനകളിലൂടെയും മാത്രമേ കണ്ടെത്താനാവുകയുള്ളു.
എന്നാൽ, സമൂഹത്തിൽ അപൂർവമായെങ്കിലും സംഭവിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിറകിലെ മാനസികമായ കാരണങ്ങൾ നിരവധിയാണ്. പലപ്പോഴും ഒരു വ്യക്തിക്ക് ചിന്താശേഷി ഇല്ലാതാവുകയോ വൈകാരികമായ നിയന്ത്രണം നഷ്ടമാവുകയോ ചെയ്യുന്ന അവസ്ഥ ചില മാനസിക പ്രശ്നങ്ങളുടെ ഭാഗമായി കണ്ടുവരാറുണ്ട്. വൈകാരികമായി സ്ഥിരതയില്ലാത്ത ഒരുതരം വ്യക്തിത്വ വൈകല്യം മുതൽ അങ്ങേയറ്റത്തെ വൈകാരിക ക്ലേശത്തിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന വികലമായ തീരുമാനങ്ങൾവരെ ഇത്തരം പ്രവൃത്തികൾക്ക് കാരണമാകാം. കൂടാതെ ദുരഭിമാനക്കൊലക്ക് സമാനമായി അവിഹിത ബന്ധങ്ങളിലുണ്ടാവുന്ന കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെക്കുറിച്ചുള്ള വാർത്തകളും ഇടക്കെങ്കിലും പുറത്തുവരാറുണ്ട്.
ഈ അടുത്തകാലത്തായി വൈകാരികമായി സ്ഥിരതയില്ലാത്ത വ്യക്തിത്വ വൈകല്യം (Emotionally Unstable Personality Disorder) നമ്മുടെ സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ബോർഡർലൈൻ വ്യക്തിത്വ വൈകല്യം (Borderline Personality Disorder ) എന്നും ഈ മാനസികപ്രശ്നം അറിയപ്പെടുന്നുണ്ട്. തീവ്രവും അതേസമയം സമചിത്തതയില്ലാത്തതുമായ വികാരങ്ങൾ, അപ്രതീക്ഷിതവും അസാധാരണവുമായ പെരുമാറ്റങ്ങൾ എന്നിവയെല്ലാം ഈ മാനസിക പ്രശ്നമുള്ളവരിൽനിന്ന് പ്രതീക്ഷിക്കാവുന്നതാണ്. വ്യക്തിബന്ധങ്ങളിലാണ് ഈ അവസ്ഥ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളത്.
‘ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്; അല്ലെങ്കിൽ കളരിക്ക് പുറത്ത്’ എന്ന രീതിയിലായിരിക്കും ഇവർ ബന്ധങ്ങളെ കൈകാര്യം ചെയ്യുക. ഇഷ്ടമുള്ള വ്യക്തികളെ അതിരുകവിഞ്ഞ് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ഇഷ്ടമില്ലാത്തവരെ കടുത്ത ശത്രുക്കളായി കരുതുകയും ചെയ്യുകയാണ് ഇവരുടെ രീതി. സാധാരണ ബന്ധങ്ങൾ ഇവരിൽ കാണാറില്ല. അമിതകോപവും അക്രമ സ്വഭാവവും ഈ മാനസിക പ്രശ്നമുള്ളവരിൽ കാണാറുണ്ട്. കുഞ്ഞിനെ അപായപ്പെടുത്തുന്ന അമ്മമാരിൽ ഈ മാനസിക പ്രശ്നം സംശയിക്കാവുന്നതാണ്.
ഇത്തരം ക്രൂരമായ പ്രവർത്തനങ്ങളിലേക്ക് അമ്മമാരെ തള്ളിവിടുന്ന മാനസികപ്രശ്നങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പോസ്റ്റ്‌പാർട്ടം സൈക്കോസിസ് (Post partum Psychosis) എന്ന രോഗം. പ്രസവശേഷം ആഴ്ചകൾക്കകം ഉണ്ടാകാവുന്ന ഗുരുതരമായ ഒരു മാനസികരോഗമാണിത്. മാതാവിനും കുഞ്ഞിനും അപകടസാധ്യതയുണ്ടാക്കുന്നതിനാൽ ഉടനടി വൈദ്യസഹായം ആവശ്യമുള്ള ഒന്നുകൂടിയാണിത്. നേരത്തെയുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ചിത്തഭ്രമം ബാധിച്ചതുപോലുള്ള പെരുമാറ്റങ്ങളാണ് ഈ അവസ്ഥയിലുള്ള രോഗികൾ പ്രകടിപ്പിക്കുക. ക്രമരഹിതമായ ചിന്തകൾ, മിഥ്യാധാരണകൾ, അടിസ്ഥാനമില്ലാത്ത സംശയങ്ങൾ എന്നിവയെല്ലാമാണ് ഈ രോഗം ബാധിച്ചവരെ നയിക്കുക.
അതുകൊണ്ടുതന്നെ കുഞ്ഞിനോടുള്ള അമ്മയുടെ വാത്സല്യം നഷ്ടമാവുകയും പകരം മനസ്സിൽ അപകടകരമായ ചിന്തകൾ നിറയുകയും ചെയ്യും. നിർവികാരത, ക്ഷീണം, വിശപ്പില്ലായ്മ, ഉത്കണ്ഠ, യുക്തിരഹിതമായ തോന്നലുകൾ എന്നിവയെല്ലാം ഇതോടൊപ്പം പ്രത്യക്ഷപ്പെടുകയും ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകുകയും രോഗിയെ നിരീക്ഷിക്കുകയും ചെയ്യാത്തപക്ഷം കുഞ്ഞിനെ അപായപ്പെടുത്തുന്ന ഘട്ടത്തിലേക്ക് പോസ്റ്റ്‌പാർട്ടം സൈക്കോസിസ് മാറാനിടയുണ്ട്.
പ്രസവാനന്തര വിഷാദം (Postpartum depression) എന്ന സ്ത്രീകളെ പ്രസവശേഷം ബാധിച്ചേക്കാവുന്ന തീവ്രമായ വിഷാദം, ദുഃഖം, ഉത്കണ്ഠ, നിരാശ, വൈകാരിക മരവിപ്പ്, കുഞ്ഞുമായുള്ള ബന്ധം സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയും പ്രസവാനന്തര വിഷാദം ബാധിച്ചവരിൽ കാണാറുണ്ട്. ചികിത്സ ആവശ്യമുള്ള ഗുരുതരമായ ഒരു അവസ്ഥയാണിത്. സ്വയം ജീവിതം അവസാനിപ്പിക്കാനോ കുഞ്ഞുമായി ജീവിതം അവസാനിപ്പിക്കാനോ കുഞ്ഞിനെ അലസമായി ഉപേക്ഷിക്കാനോ ഈ അവസ്ഥയിലുള്ളവർ മുതിർന്നേക്കും. ചികിത്സ ലഭിക്കാത്ത കേസുകളിൽ അമ്മമാർ കുഞ്ഞുങ്ങളുടെ ജീവന് ഭീഷിയായിമാറാനും സാധ്യതയുണ്ട്.
പ്രസവത്തോടനുബന്ധിച്ചല്ലാതെയുള്ള കടുത്ത വിഷാദരോഗം (Major Depressive Disorder ) ഉള്ളവരിലും സമാനമായ ലക്ഷണങ്ങളും ആത്മഹത്യാപ്രവണതയും കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്.മറ്റൊരു ഗുരുതര മാനസികരോഗമായ ചിത്തഭ്രമം അഥവാ സൈക്കോസിസ് ബാധിച്ച അമ്മമാരിലും കുട്ടികളെ അപായപ്പെടുത്താനുള്ള പ്രവണത ഏറെയാണ്. സ്കീസോഫ്രീനിയ പോലുള്ള സൈക്കോസിസ് ബാധിച്ച ഒരു വ്യക്തിക്ക് യഥാർഥ്യത്തെയും യാഥാർഥ്യമല്ലാത്തതിനെയും തിരിച്ചറിയാൻ കഴിയാറില്ല. മിഥ്യാധാരണകൾ, ഭ്രമാത്മകതകൾ, ക്രമരഹിതമായതോ പൊരുത്തമില്ലാത്തതോ ആയ ചിന്തകൾ ആയിരിക്കും ഈ അസുഖമുള്ള വ്യക്തികളെ നയിക്കുക. അമാനുഷ്യ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് കരുതുന്ന ഇവർ ചില അദൃശ്യശക്തികളുടെ നിർദേശം ലഭിച്ചുവെന്ന് വിശ്വസിച്ച് കുട്ടികളെ അപായപ്പെടുത്താറുണ്ട്.
സൈക്കോസിസ് അല്ലെങ്കിൽ കടുത്ത വിഷാദാവസ്ഥയുള്ള അമ്മമാർ കുഞ്ഞിനെ കൊല്ലുന്നത് ഒരു രക്ഷാ മാർഗമാണെന്ന് അന്ധമായി വിശ്വസിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഉദാഹരണത്തിന് തന്റെ മരണശേഷം കുഞ്ഞ് അനാഥമാവുമെന്നും ദുരിതമനുഭവിക്കുമെന്നും കരുതി കുഞ്ഞിനെ ഇല്ലാതാക്കിയശേഷം ആത്മഹത്യ െചയ്യുന്ന കേസുകളും ധാരാളമുണ്ട്.സാമൂഹികവിരുദ്ധ വ്യക്തിത്വ (Antisocial personality) മുള്ള അമ്മമാരിലും അപൂർവമായിട്ടാണെങ്കിലും കുഞ്ഞുങ്ങളെ കഠിനമായി ഉപദ്രവിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്ന പ്രവണത കാണാറുണ്ട്.
വേണ്ടത്ര മാനസിക വളർച്ചയില്ലാത്തവർ വിവാഹിതരാവുകയും അമ്മയാകുകയും ചെയ്യുന്ന അവസ്ഥയും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. വിവാഹപ്രായമായാലും വേണ്ടത്ര മാനസികവളർച്ച എത്താത്തവർ (Subnormal IQ) അമ്മമാരായി മാറിയാൽ അവർക്ക് വേണ്ട രീതിയിൽ കുഞ്ഞിനെ പരിപാലിക്കാനോ പരിചരിക്കാനോ കഴിയാതാകും.
കൂടാതെ ഇക്കൂട്ടർക്ക് വിവാഹജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികളും വിമർശനങ്ങളും മറികടക്കാനുള്ള ശേഷിയും കുറവായിരിക്കും. ഇത്തരം അമ്മമാരിൽ രൂപപ്പെടുന്ന പെരുമാറ്റ വൈകല്യങ്ങളും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകും. ഇതിനെല്ലാം പുറമെയാണ് ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന മാനസികാവസ്ഥ ഇത്തരം ക്രൂരകൃത്യങ്ങൾക്ക് കാരണമാകുന്നത്.