National
പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 10 പേർക്ക് പരിക്ക്
സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം കളക്ടറെയും പുരി പോലീസ് മേധാവി വിനീത് അഗർവാളിനെയും മാറ്റി നിയമിച്ചു.

ന്യൂഡൽഹി | ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് അപകടം.
ഇന്ന് പുലർച്ചെ 4.30 ഓടെ രഥങ്ങൾ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ദർശനത്തിനായി വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം വർധിച്ചതോടെ ചിലർ കാൽതെറ്റി വീഴുകയും തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നു. പ്രഭാതി ദാസ്, ബസന്തി സാഹു എന്നീ സ്ത്രീകളും 70 വയസ്സുകാരനായ പ്രേമകാന്ത് മൊഹന്തിയും ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂവരും ഖുർദ ജില്ലയിൽ നിന്നുള്ളവരും രഥയാത്രക്കായി പുരിയിലെത്തിയവരുമാണെന്ന് അറിയുന്നു.
സംഭവസ്ഥലത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പോലീസിന്റെ ക്രമീകരണങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും മരണകാരണം പരിശോധനയിൽ വ്യക്തമാകുമെന്നും പുരി കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വയിൻ പറഞ്ഞു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ജനക്കൂട്ടം പെട്ടെന്ന് നിയന്ത്രണം വിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം കളക്ടറെയും പുരി പോലീസ് മേധാവി വിനീത് അഗർവാളിനെയും മാറ്റി നിയമിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.