Connect with us

congress president candidate

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബമില്ല

22 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് മത്സര സാധ്യത തെളിയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ആസ്ഥാനത്തേക്ക് വരില്ലെന്ന് റിപ്പോര്‍ട്ട്. എ ഐ സി സി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
താത്കാലിക അധ്യക്ഷയായ സോണിയാ ഗാന്ധി ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ മതി അടുത്ത അധ്യക്ഷനെന്ന നിലപാടിലേക്ക് ഇവര്‍ എത്തിയതാണ് എ ഐ സി സി വൃത്തങ്ങള്‍ പറയുന്നത്.

കുടുംബ പാര്‍ട്ടി എന്ന ആക്ഷേപം അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. നേതാക്കളും പ്രവര്‍ത്തകരും കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് രാഹുല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.

എന്നാല്‍ നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വരുമെന്നാണ് റിപ്പോര്‍ട്ട്. ജി 23യെ പ്രതിനിധീകരിച്ച് ശശി തരൂര്‍, മനീഷ് തിവാരി എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയായി വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ശശി തരൂര്‍ ഒഴിഞ്ഞുമാറുകയാണ്. മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നാണ് വിവരം.

ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് ജിതേന്ദ്ര പ്രസാദക്ക് ലഭിച്ചത്.

 

 

 

---- facebook comment plugin here -----

Latest