cover story
ഹൃദയപാതക്കായ് ഉയരുന്ന സമരമുദ്ര
രണ്ട് ഗ്രാമങ്ങളിലൂടെ അതിരുകളെ കൂട്ടിയിണക്കി ഹൃദയപാതയൊരുക്കാൻ അവിശ്രമം പൊരുതുകയാണ് അവശതയുടെ പരിമിതിയിലും കമൽ ജോസഫ്.മടിപിടിക്കാനുള്ളതല്ല ജീവിതമെന്നും ജീവിച്ചിരുന്നു എന്നതിന് സാക്ഷ്യമായി സമൂഹത്തിന് എന്ത് സംഭാവന ചെയ്തു എന്നതിലാണ് കാര്യമെന്നും ഭിന്നശേഷിക്കാരനായ ഇദ്ദേഹം വിശ്വസിക്കുന്നു. ഒന്നും വെറുതെയാകില്ലെന്നും നേരിനെ കൂട്ടുപിടിച്ചാൽ അന്തിമ വിജയമൊപ്പമെന്നും പ്രചോദിപ്പിച്ച് നാടിനെ നന്മയിലേക്ക് നയിക്കാൻ പൊരുതുന്ന കമലിന്റെ വിശേഷങ്ങളിലേക്ക്...

ഈ റോഡിലൂടെയൊന്ന് സഞ്ചരിക്കണം, പുതിയ തലമുറ സമകാലിക അവകാശങ്ങൾക്കായി പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധങ്ങൾ ഈ വഴി നടത്തുന്നത് കാണണം. അത്രമാത്രമാണ് ആഗ്രഹം. അത് പൂർത്തീകരിക്കാൻ ഏതറ്റം വരേയും പോകും. തുടരുക തന്നെയാണ് കമൽ ജോസഫിന്റെ സമരം, ഒരു നാടിനെ ഒപ്പം ചേർത്ത് ഒന്നും വെറുതെയാകില്ലെന്ന ഉറച്ച വിശ്വാസത്തിൽ.
രണ്ട് ഗ്രാമങ്ങളിലൂടെ കോഴിക്കോടിന്റെയും വയനാടിന്റെയും വടക്കുപടിഞ്ഞാറ് അതിരുകളെ കൂട്ടിയിണക്കി ഹൃദയപാതയൊരുക്കാൻ അവിശ്രമം പൊരുതുകയാണ് അവശതയുടെ പരിമിതിയിലും കമൽ ജോസഫ്.
പരിമിതികളില്ല പ്രതിഷേധത്തിന്
ചക്രക്കസേരയിലും പ്രത്യേകം ഒരുക്കിയ കാറിലുമാണ് പടിഞ്ഞാറത്തറ കുറ്റ്യാംവയൽ തുരുത്തിയിൽ കമൽ ജോസഫിന്റെ സഞ്ചാരം. ശാരീരികാവശതയുടെ പേര് പറഞ്ഞ് മടിപിടിച്ച് ഒന്നിൽ നിന്നും മാറിനിൽക്കാൻ ഈ നാൽപ്പത്തിയേഴുകാരൻ ഒരുക്കമല്ല. അന്യായങ്ങൾ ചുറ്റിലും നടമാടുമ്പോൾ പ്രതികരണത്തിന്റെ ചാട്ടുളിമൂർച്ചയുമായി ഈ ചെറിയ മനുഷ്യനുണ്ടാകും. ബാണാസുര അണക്കെട്ടിന്റെ പരിസരത്തുള്ള തുരുത്തിയിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളിൽ ഇളയവനാണ് കമൽ ജോസഫ്. ജനിച്ച് ആറ് മാസം വരെ ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നവും ഇല്ലായിരുന്നു. തലയിലുണ്ടായ ചെറിയ മുഴ നീക്കം ചെയ്യാനുള്ള ചികിത്സക്കിടെയാണ് കാലുകൾ തളർന്ന് പോയത്. പിന്നീട് കട്ടിലിൽ തന്നെയായി ജീവിതം. പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ഒന്ന്, രണ്ട് ക്ലാസ്സുകളിൽ പഠിക്കാൻ പോലും കമലിന് കഴിഞ്ഞില്ല.
ഒടുവിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിഗണനയിൽ തരിയോട് എൽ പി സ്കൂളിൽ മൂന്ന്, നാല് ക്ലാസ്സുകളിൽ പഠിച്ചു. ബാണാസുര സാഗർ അണക്കെട്ട് നിർമിച്ചപ്പോൾ തരിയോട് പ്രദേശവും കമൽ പഠിച്ചിരുന്ന എൽ പി സ്കൂളും വെള്ളത്തിനടിയിലായി. എല്ലാവരും അൽപ്പം അകലെയുള്ള സ്കൂളിൽ പഠനം തുടർന്നു. പക്ഷേ, കമലിനത് സാധ്യമാകുമായിരുന്നില്ല. ഇതോടെ പഠനം വീണ്ടും മുടങ്ങി. അഞ്ചാം ക്ലാസ്സിൽ ചേർക്കാൻ സമീപ പ്രദേശത്തെ പ്രമുഖ വിദ്യാലയത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തിലുള്ള കുട്ടികളെ ചേർത്താൽ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് പഠിക്കാനുള്ള അവസരവും അവകാശവും അവർ നിഷേധിച്ചു. മൂന്ന് വർഷം വീണ്ടും വീടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞു. തോണിച്ചാലിലുള്ള കാരുണ്യ നിവാസ് പുനരധിവാസ കേന്ദ്രത്തിൽ നിന്ന് വിദ്യാഭ്യാസം നേടി. പതിനാറാമത്തെ വയസ്സിൽ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപമുള്ള പ്രതീക്ഷ എന്ന സ്ഥാപനത്തിൽ ഏഴാംതരം വരെ പഠിച്ചു. ഇക്കാലത്ത് തബല വായനയിലും പ്രാവിണ്യം നേടി. തുടർന്ന് വീട്ടിലിരുന്ന് പഠിച്ച് പത്താംതരം വിജയിച്ചു.
നാടിന്റെ തണൽ
തുടർ വിദ്യാഭ്യാസത്തിന് സാധിച്ചില്ല എങ്കിലും കമൽ സാമൂഹിക ഇടപെടലിൽ സജീവമായി. നാട്ടുകാരുടെ ഏതാവശ്യത്തിനുമുള്ള അത്താണിയായി കമൽ വളരെ പെട്ടെന്ന് മാറി. വെയിൽ കൊണ്ടാണ് മരങ്ങൾ തണൽ തരുന്നത് എന്നത് പോലെ ആരെങ്കിലും ഇതിനൊക്കെ ഇറങ്ങിയാലെ ഇതെല്ലാം നടക്കൂ എന്ന് തിരിച്ചറിഞ്ഞു. പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ റോഡ്, ബഫർ സോൺ പ്രശ്നം, വന്യമൃഗ ശല്യം, വയനാട് മെഡിക്കൽ കോളജ്, നിലമ്പൂർ – നഞ്ചൻകോട് രാത്രി യാത്രാ നിരോധനം എന്നിവയിലെല്ലാം പ്രതിഷേധങ്ങളും പ്രതികരണവുമായി ഈ ഭിന്നശേഷിക്കാരൻ നിറഞ്ഞുനിന്നു. എല്ലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർവ പിന്തുണയുമായി ഗ്രാമവും ഭാര്യ സിനുവും മക്കളായ ആൻ മരിയയും എയിഞ്ചൽ മരിയയും എയ്ബലും ഒപ്പമുണ്ട്.
തുടരുന്ന സാംസ്കാരിക ജീവിതം
വർഷങ്ങൾക്ക് മുമ്പ് കൽപ്പറ്റയിലെ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് മണിക്കൂറുകൾക്കുള്ളിൽ അടിയന്തര ശസത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. എന്നാൽ, മണിക്കൂറുകൾ നീണ്ട ചുരത്തിലെ ഗതാഗത തടസ്സത്തിൽപ്പെട്ട് ആ കുഞ്ഞ് ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പത്രങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇതിന് പരിഹാരമാർഗം അന്വേഷിച്ചത്. ബദൽപാതയാണ് ഇതിന് പരിഹാരമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സമരത്തിൽ സജീവമായത്.
അവശതയെ എങ്ങനെ സാധ്യതയാക്കാമെന്ന അന്വേഷണമാണ് കമലിന്റെ ജീവിതം. ആരുടെയൊക്കെയോ പരാതിക്കെട്ടുകള്‍, ഭൂമിസംബന്ധമായ സങ്കടഹരജികള്‍, വിതരണം ചെയ്യാനുള്ള നോട്ടീസുകള്‍, പത്രമാപ്പീസുകളില്‍ എത്തിക്കാനുള്ള വിവരങ്ങള്‍, കോടതിയിലേക്കുള്ള പരാതികൾ. എന്നും സജീവമാണ് കമലിന്റെ ജീവിതം. വിശ്രമരഹിതമായി കർഷകരുടെയും ചുറ്റുമുള്ള പരിമിതിയുള്ള മനുഷ്യരുടെയും അവകാശങ്ങൾക്കായി തുടരുന്ന ഇടപെടലുകളാണ് കമലിനെ സജീവവും ജനകീയനുമാക്കുന്നത്.
സമരങ്ങളുടെ മൂന്ന് പതിറ്റാണ്ട്
ബദൽ പാതക്കായി തന്നെ വിവിധ ഘട്ടങ്ങളിലായി പല പല സമരമുറകള്‍ പരീക്ഷിക്കപ്പെട്ടു. നിരാഹാരം, ബോധവത്കരണം, നിവേദനം നൽകൽ, പഞ്ചായത്ത് ഓഫീസ് മാർച്ച് അതിനിടെ റിലേ സമരവുമുണ്ടായി. സമരരംഗത്തുണ്ടായിരുന്ന പലരും മരണപ്പെട്ടുപോയി. പലരും അവശരായി. പ്രതീക്ഷ നശിപ്പിക്കുന്ന സമീപനം ഭരണാധികാരികളിൽ നിന്നുണ്ടാകുമ്പോഴും നാട്ടുകാരെ തളരാതെ പിടിച്ചു നിർത്താതെ കമൽ തന്റെ ഇടപെടൽ തുടരുകയാണ്.
2016 മുതലാണ് കമൽ ജോസഫ് ബദൽ റോഡിനായുള്ള സമരത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ഇത് സമരരംഗത്ത് പുത്തൻ ഉണർവേകി. ഈ ഘട്ടത്തിൽ 15 ദിവസം നീളുന്ന റിലേ സമരം പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തി. നാട്ടുകാർ നടന്ന് പൂഴിത്തോട് ഭാഗത്തേക്ക് പോയിരുന്ന വഴിയിലൂടെ വഴിവെട്ടൽ സമരം നടത്തി. കമലിന്റെ നേതൃത്വത്തിൽ 2019 ഹൈക്കോടതിയിലേക്ക് പൊതുതാത്പര്യ പരാതി ബദൽപാത സംബന്ധിച്ച് സമർപ്പിച്ചു. ഇത് ഫയലിൽ സ്വീകരിച്ച കോടതി കേരള പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതൊടെയാണ് വീണ്ടും റോഡ് നിർമാണ ആലോചനകൾക്ക് ജീവൻവെച്ചത്.
കാപ്പിത്തോട്ടങ്ങളും കുരുമുളക് കൃഷിയും നടത്തിയിരുന്ന ഭാഗത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നത്. 183 കുടുംബങ്ങൾ മുപ്പത് വർഷം മുമ്പ് കെട്ടിടങ്ങളും കൃഷിഭൂമിയും ഈ റോഡിനായി സൗജന്യമായി നൽകിയിട്ടുണ്ട്. വീടിന്റെയും കെട്ടിടത്തിന്റെയും അവശിഷ്ടങ്ങൾ ഇത് ജനവാസ മേഖലയായിരുന്നു എന്നതിന്റെ സാക്ഷ്യമാണ്. 2012 മുതൽ 2015 വരെ ബദൽപാതയക്കായി വടകരയിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഡിവിഷൻ ഓഫീസ് പോലും പ്രവർത്തിച്ചിരുന്നു. ഇത് പിന്നീട് പടിഞ്ഞാറത്തറ ഡിവിഷനിൽ ലയിപ്പിക്കുകയായിരുന്നു. അധികാരികൾ ഒന്ന് മനസ്സുവെച്ചാൽ ആറ് മാസം കൊണ്ട് പൂർത്തിയാക്കാവുന്ന റോഡാണ് മൂപ്പത് വർഷമായിട്ടും അനക്കമില്ലാതെ കിടക്കുന്നത്.
ഒരു വിളിപ്പാടകലേക്ക് വട്ടം ചുറ്റി…
ഒന്നുറക്കെ കൂക്കിവിളിച്ചാൽ കേൾക്കുന്ന ദൂരത്തേക്ക് എത്തിപ്പെടാൻ എഴുപത്തിയഞ്ച് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട ഗതികേട് സമീപകാലത്ത് മറ്റൊരു പ്രദേശത്തെയും ജനതക്കും ഇല്ല. ഇതിനൊരു അറുതി വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് അരനുറ്റാണ്ടിന്റെ പഴക്കമുണ്ട്. എണ്ണമറ്റ സമരങ്ങൾ, നിവേദനങ്ങൾ, വ്യവഹാരങ്ങൾ തുടരുക തന്നെയാണ് അതിജീവനത്തിനായി, ഒരു സഞ്ചാര പാതക്കായി രണ്ട് പ്രദേശത്തെ ജനങ്ങൾ.
ചുരം കയറിയുള്ള ദുരിതയാത്രക്ക് അവസാനം കുറിക്കാനുള്ള ഹൃദയപാതക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. വയനാടിന്റെയും കോഴിക്കോടിന്റെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായ ചുരമില്ലാ ബദൽ പാതക്കാണ് സമരത്തിന്റെ കരുത്തിൽ ജീവൻവെക്കുന്നത്. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന്റെ സാധ്യതാ പഠനത്തിനുള്ള ഭരണാനുമതിയായി എന്നത് മാത്രമല്ല ഒന്നരക്കോടി രൂപയും സമീപകാലത്ത് അനുവദിച്ചിട്ടുണ്ട്. കൂടാതെ സാധ്യതാ സർവേ പഠനവും പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഡജിറ്റൽ സർവേ പുർത്തിയാകാനുള്ളത്. ഇതിനായുള്ള കടലാസ് നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
മുപ്പത് വർഷത്തിലധികം അനക്കമില്ലാതെ കിടന്ന പദ്ധതിയാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. 1994 സെപ്‌തംബർ ഇരുപത്തിനാലിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് റോഡിന് തറക്കല്ലിട്ടത്. വനഭൂമി വിട്ടുകിട്ടാനുള്ള കേന്ദ്രാനുമതി വാങ്ങാതെയായിരുന്നു നടപടി. പ്രവൃത്തി വനഭൂമിയിൽ എത്തിയപ്പോഴേക്കും നിലച്ചു. പത്തോളം കൾവർട്ടുകൾ സ്ഥാപിച്ചു, റോഡ് സോളിംഗും പുർത്തീകരിച്ചു. വനഭൂമി വിട്ടുകിട്ടാത്തതിനാൽ വനാതിർത്തിയിൽ റോഡ് നിർമാണം മുടങ്ങി. പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഇരുപത്തിയേഴ് കിലോമീറ്ററാണ്. എന്നാൽ കോഴിക്കോട്, വയനാട് ജില്ലകളിലായി ഏഴ് കിലോമീറ്റർ മാത്രമാണ് പുർത്തിയാക്കാനുള്ളത്. റോഡിന് ഏറ്റെടുക്കുന്ന ഭൂമിക്ക് തുല്യമായ 104 ഏക്കർ ഭൂമി വനം വകുപ്പിന് വിട്ടുകൊടുത്തിരുന്നു. ഇവിടെ വനമായതല്ലാതെ റോഡ് നിർമാണം മുപ്പത് വർഷമായിട്ടും ഒരിഞ്ച് മുന്നോട്ട് പോയില്ല. കേന്ദ്രത്തിന്റെ കടുംപിടിത്തമാണ് കാരണം.
ബാണാസുര അണക്കെട്ടിന്റെ പരിസരത്തുനിന്ന് നോക്കിയാൽ കക്കയം പവർഹൗസും പദ്ധതി പ്രദേശവും കാണാം. എന്നാൽ ഇവിടെ എത്തിപ്പെടണമെങ്കിൽ എഴുപത് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കണം. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡുണ്ടായിരുന്നെങ്കിൽ പെട്ടെന്ന് എത്തിച്ചേരാവുന്ന പ്രദേശമാണിത്. വയനാട്ടുകാർക്ക് പേരാമ്പ്ര, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കൂട്ടാലിട തുടങ്ങിയ പ്രദേശങ്ങളിലേക്കെല്ലാം ചുരമിറങ്ങാതെ എത്താനാകും. പേരാമ്പ്ര മണ്ഡലത്തിൽ ആരംഭിക്കുന്ന കടുവ സംരക്ഷണകേന്ദ്രവുമായി ചേർത്തിണക്കി വയനാടൻ ടൂറിസത്തിനും ഈ റോഡ് ഏറെ ഗുണം ചെയ്യും. ശാസ്ത്രീയ പഠനങ്ങളുടെയും പരിസ്ഥിതി പഠനത്തിന്റെയും സർവേയുടെയും അടിസ്ഥാനത്തിലാണ് 1994ൽ ഡി പി ആർ തയ്യാറാക്കിയത്. റോഡ് നിർമാണത്തിന്റെ 70 ശതമാനവും പൂർത്തിയായിട്ടുണ്ട്.
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാതയുടെ നിർമാണത്തിന് 250 കോടി ചെലവ് വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ. ഭരണാധികാരികൾ ഒന്നാഞ്ഞുശ്രമിച്ചാൽ റോഡ് നിർമാണം നടക്കുമെന്നാണ് കമലിന്റെയും നാട്ടുകരുടെയും വിശ്വാസം. ഈ കാര്യത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനായി ഏറ്റവും അവസാനം രാവുണർത്തൽസമരം വരെ സംഘടിപ്പിച്ചിട്ടുണ്ട് റോഡ് കർമസമിതി.
ഉണർന്നിരുന്നില്ലെങ്കിൽ നന്മ കവർന്നെടുക്കപ്പെടുന്ന കാലത്താണ് പരിമിതിയുടെ കെട്ടുപാടുകളിലും കമൽ സജീവമാകുന്നത്. എഴുതിയും പറഞ്ഞും കേട്ടും അറിഞ്ഞും പുതിയ ഇടപെടലിലൂടെ സമൂഹത്തിന്റെ ദിശാ വെളിച്ചമായങ്ങനെ മാറാമെന്നതിന്റെ ചുരക്കെഴുത്തുകാരനായി സമൂഹത്തിൽ നിറയുകയാണ് കമൽ ജോസഫ്. നവമാധ്യമങ്ങളിൽ സജീവമായും ഗൂഗിൾ മീറ്റുകൾ ചേർന്നും വിധി കവർന്നെടുത്ത സഞ്ചാരവേഗങ്ങളെ കീഴ്‌പ്പെടുത്തി കമൽ ചിരിക്കുന്നു. തോറ്റുകൊടുക്കുമ്പോൾ മാത്രമാണ് ഒരാൾ പരാജയപ്പെടുന്നതെന്ന് എഴുതിവെക്കുകയാണ് സമരമുദ്ര പതിപ്പിച്ച ജീവിതം.