Connect with us

bajrang puniyya

ബജ്റങ് പുനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനല്‍കാനായി എത്തിയ ബജ്റങ്ങിനെ പോലീസ് തടഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ളിംപിക്സ് മെഡല്‍ ജേതാവ് ബജ്റങ് പുനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ ഉപേക്ഷിച്ചു മടങ്ങി.

ബോക്സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബജ്റങ് പുനിയ പത്മശ്രീ പുരസ്‌കാരം വഴിയില്‍ ഉപേക്ഷിച്ചത്. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനല്‍കാനായി എത്തിയ ബജ്റങ്ങിനെ പോലീസ് അനുവദിച്ചില്ല. തുടര്‍ന്നാണു കര്‍ത്തവ്യ പഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ പുരസ്‌കാരം ഉപേക്ഷിച്ചത്.

പത്മശ്രീ പ്രധാനമന്ത്രിക്കു തിരിച്ചുനല്‍കുമെന്ന് ബജ്റങ് പുനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈകീട്ടോടെയാണ് ഇതിനായി അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. എന്നാല്‍, ഇവിടെ സുരക്ഷാസംഘം താരത്തെ തടഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണു മുന്നിലുള്ള നടപ്പാതയില്‍ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങിയത്. പുരസ്‌കാരം തിരിച്ചെടുക്കാന്‍ പോലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും ബജ്റങ് കൂട്ടാക്കിയില്ല.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ബി ജെ പി എം പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ സഞ്ജയ്കുമാര്‍ സിങ് ദേശീയ ഗുസ്തി ഫെഡറേഷന്‍(ഡബ്ല്യു എഫ് ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കു തുടക്കമായത്. സഞ്ജയ്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് മേശയില്‍ അഴിച്ചുവച്ചാണ് അവര്‍ മടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷിയെയും ബജ്റങ്ങിനെയും നേരില്‍ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest