Connect with us

ആത്മായനം

ബലമുള്ള ആത്മബന്ധങ്ങൾ

രോഗിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആരായണം, രോഗിക്ക് ദോഷം ചെയ്യാത്ത ആഗ്രഹമാണെങ്കില്‍ നിര്‍വഹിച്ചു കൊടുക്കണം. സഹതാപമല്ല സന്ദര്‍ശകനില്‍നിന്ന് രോഗി ആഗ്രഹിക്കുന്നത്. മറിച്ച് മാനസികമായി ലഭിക്കുന്ന കരുത്താണ്.

Published

|

Last Updated

ഴിഞ്ഞ ആത്മായനത്തിൽ വായിച്ചു തുടങ്ങിയത് തുടരാം. വിശ്വാസികൾക്കിടയിലെ പാരസ്പര്യത്തെ ഊഷ്മളമാക്കുന്ന മൂന്ന് കാര്യങ്ങൾ നമ്മളറിഞ്ഞു. നാലാമത്തേത് തുമ്മിയവനുള്ള പ്രാർഥനയാണ്. തുമ്മുകയെന്നത് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ്. പക്ഷേ, അതത്ര ലളിതമല്ല. ശരീരത്തിന്റെ സർവ പ്രവർത്തനങ്ങളും നിശ്ചലമാകുന്ന സന്ദർഭമാണത്. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും പേശികൾ മുഴുവൻ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും.

അവിശ്വസനീയമായ വേഗത്തിലാണ് ശരീരം ഈ പ്രക്രിയ നടത്തുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തിയ റബ്ബിനെ സ്തുതിക്കാതിരിക്കുന്നതെങ്ങനെയാണ്!. അത് സുന്നത്തായ കർമമായത് തന്നെ അതിന്റെ ഗൗരവം ഓർമപ്പെടുത്തുന്നുണ്ട്. സ്തുതിക്കുന്നത് കേള്‍ക്കുന്ന വിശ്വാസി തുമ്മിയവന് വേണ്ടി പ്രാര്‍ഥിക്കണമെന്നതിനെ വിശ്വാസിയുടെ പരസ്പര ബാധ്യതകളിൽ എണ്ണിയത് അതിന്റെ പ്രാധാന്യത്തെ കൂടുതൽ ഊന്നുന്നുണ്ട്. നിങ്ങളിലാരെങ്കിലും തുമ്മിയാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ (അല്‍ഹംദുലില്ലാഹ്). അപ്പോള്‍ അത് കേൾക്കുന്നവൻ തന്റെ സുഹൃത്തിന് വേണ്ടി ‘യര്‍ഹമുകല്ലാഹ്’ (അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ) എന്ന് പറയണം അതിന് മറുപടിയായി തുമ്മിയവൻ ‘യഹ്ദീകുമുല്ലാഹു യുസ്‌ലിഹ് ബാലകും’ (അല്ലാഹു താങ്കള്‍ക്ക് നേര്‍മാര്‍ഗം നല്‍കുകയും കാര്യങ്ങള്‍ നന്നാക്കുകയും ചെയ്യട്ടെ) എന്ന് പ്രതിവചിക്കണം.
അഞ്ചാമത്തേത് രോഗസന്ദര്‍ശനമാണ്. ‘നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കുക, വിശക്കുന്നവന് അന്നം നല്‍കുക, അടിമകളെ മോചിപ്പിക്കുക.’ (ബുഖാരി)

ഒരു ഖുദ്‌സിയായ ഹദീസ് ശ്രദ്ധിക്കൂ. ‘അല്ലയോ ആദം സന്തതികളെ… ഞാന്‍ രോഗിയായി. എന്നിട്ടും നിങ്ങളെന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ മനുഷ്യൻ പറയും: ഞങ്ങളെങ്ങനെ നിന്നെ സന്ദര്‍ശിക്കും. നീ സർവലോകങ്ങളുടെയും രക്ഷിതാവല്ലേ? അപ്പോള്‍ ഇപ്രകാരം പറയും: എന്റെ ഇന്ന അടിമ രോഗിയായി കിടന്നത് നിനക്കറിയാമായിരുന്നു. പക്ഷേ, നീ അയാളെ സന്ദര്‍ശിച്ചില്ല. നീ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ എന്റെ അടുത്ത് അത് ദര്‍ശിക്കാമായിരുന്നു.’ (മുസ്‌നദ്) റസൂൽ (സ) രോഗസന്ദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് മഹത്തായ പ്രതിഫലം അറിയിക്കുകയും ചെയ്യുന്നുണ്ട്. സൗബാന്‍(റ) വില്‍ നിന്ന് നിവേദനം. ‘നിശ്ചയം ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിനെ രോഗ സന്ദർശനം നടത്തിയാൽ മടങ്ങും വരെ അവന്‍ സ്വര്‍ഗീയ വല്ലരിയിലാണ്.’ (മുസ്‌ലിം)

രോഗാവസ്ഥയില്‍ രോഗിക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന സാന്ത്വനം വലിയ തോതില്‍ ആശ്വാസത്തിന്റെ തുരുത്തായിത്തീരുന്നു. രോഗികളെ സന്ദര്‍ശിക്കല്‍ വിശ്വാസികളുടെ പരസ്പര ബാധ്യതയില്‍ പെടുത്തിയിട്ടുള്ള ഇസ്‌ലാം സന്ദര്‍ശന മര്യാദകള്‍ പഠിപ്പിച്ചപ്പോള്‍ സാന്ത്വന ചികിത്സ (പാലിയേറ്റീവ് കെയർ) യുടെ അടിസ്ഥാന പാഠങ്ങളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. രോഗിയുടെ മനസ്സില്‍ ദൈവിക സഹായത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകണം. ഉമ്മുല്‍ അലാഉല്‍അന്‍സാരി (റ) രോഗിയായപ്പോള്‍ നബി(സ) പറഞ്ഞു: ഉമ്മു അലാ, സന്തോഷിക്കുക, മുസ്‌ലിമിന്റെ രോഗം ചെയ്ത കുറ്റങ്ങള്‍ക്കുള്ള പരിഹാര മാർഗമാണ്. തീ സ്വര്‍ണത്തിലെയും വെള്ളിയിലെയും അഴുക്ക് നീക്കുന്നതുപോലെ (അബുദാവൂദ്, ത്വബ്‌റാനി)ക്ഷമാപൂര്‍വം തരണം ചെയ്യേണ്ട രോഗമെന്ന പരീക്ഷണ ഘട്ടത്തെ വിശ്വാസത്തിന്റെ അകബലം കൊണ്ടും പ്രാര്‍ഥനയുടെ ഉള്‍ക്കരുത്തുകൊണ്ടും അതിജീവിക്കാമെന്നതിന് ഖുര്‍ആന്‍ പറഞ്ഞുതരുന്ന മാതൃക അയ്യൂബ് നബി(അ)യുടേതാണ്.

ഏകാന്തതയുടെ നൊമ്പരവും രോഗത്തിന്റെ കാഠിന്യവും കഷ്ടനഷ്ടങ്ങളുടെ വേദനകളും അദ്ദേഹത്തിന് ഹതാശനാവാനുള്ള കാരണങ്ങളായതേയില്ല. രോഗത്തെ പഴിക്കാന്‍ ഹേതുവായിത്തീരുന്നത് നിരാശയാണ്.അതുകൊണ്ട് തിരുനബി(സ) രോഗിയെ ബോധ്യപ്പെടുത്തിയത് രോഗമെന്നത് പരീക്ഷണവും പാപത്തെ മായ്ച്ചുകളയാനുള്ള അനുഗ്രഹത്തിന്റെ വഴിയുമാണെന്നാണ്. തിരുദൂതർ (സ) രോഗിയായ ഉമ്മുല്‍ മുസയ്യിബിനെ വിളിച്ചു ചോദിച്ചു.

വിറയ്ക്കുന്നുണ്ടോ? അവര്‍ പറഞ്ഞു. ഗുണം പിടിക്കാത്ത പനി ബാധിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പനിയെ ചീത്ത പറയരുത്. അത് മനുഷ്യരുടെ പാപത്തെ ഇരുമ്പിലെ തുരുമ്പ് അഗ്നിജ്വാല ഇല്ലാതാക്കുംപോലെ ഇല്ലാതാക്കും (മുസ്‌ലിം) രോഗി കേള്‍ക്കെ രോഗിക്കുവേണ്ടി പ്രാര്‍ഥിക്കണം, അവൻ ചെയ്ത സുകൃതങ്ങള്‍ എടുത്തുപറയണം, രോഗിയുടെ നെറ്റിയിലോ കൈ വെള്ളയിലോ തടവി ആശ്വസിപ്പിക്കണം. രോഗിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആരായണം, രോഗിക്ക് ദോഷം ചെയ്യാത്ത ആഗ്രഹമാണെങ്കില്‍ നിര്‍വഹിച്ചു കൊടുക്കണം. സഹതാപമല്ല സന്ദര്‍ശകനില്‍നിന്ന് രോഗി ആഗ്രഹിക്കുന്നത്. മറിച്ച് മാനസികമായി ലഭിക്കുന്ന കരുത്താണ്. രോഗിയുടെ വ്യക്തിത്വവുമായി താദാത്മ്യപ്പെട്ടുകൊണ്ട് രോഗീപരിചരണം ഹൃദ്യവും ആശ്വാസദായകവുമാക്കാമെന്നതിന് നബി(സ) ഉണര്‍ത്തിയ കാര്യങ്ങള്‍ ഏറെ മനശ്ശാസ്ത്രപരവും ചിന്തോദ്ദീപകവുമാണ്. സഹതാപമെന്ന വികാരത്തേക്കാള്‍ സൃഷ്ടി സ്‌നേഹത്തിലേക്ക് സന്ദര്‍ശകന്റെ വ്യക്തിത്വം വികസിക്കുമ്പോഴേ രോഗികളടക്കമുള്ളവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയൂവെന്നാണ് പ്രവാചകാധ്യാപനത്തിന്റെ പൊരുള്‍.
ഇനി ആറാമത്തേത് പറയാം.

അത് മയ്യിത്തിനെ അനുഗമിക്കലാണ്. മരിച്ചാലും ഇഴപിരിയാത്ത ബന്ധത്താൽ പിണഞ്ഞിരിക്കുകയാണ് വിശ്വാസികൾ. ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ അന്ത്യയാത്രയില്‍ മയ്യിത്തിനെ അനുഗമിക്കുകയെന്നതും വിശ്വാസികളുടെ ഹൃദയബന്ധം കൊണ്ടുണ്ടായ ബാധ്യതയാണ്. തന്റെ ശരീരം കൊണ്ട് സഹോദരനായ ഒരു മുസ്‌ലിമിനു വേണ്ടി ചെയ്യാനാവുന്ന അവസാനത്തെ കാര്യമാണ് മരണാനന്തര കർമങ്ങളില്‍ പങ്കെടുക്കുകയെന്നത്. നബി (സ) പറയുന്നു: ‘ആരെങ്കിലും ഒരു ജനാസക്കൊപ്പം അനുഗമിച്ച് നിസ്കരിച്ചു മടങ്ങിയാൽ ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. സംസ്‌കരിക്കുന്നതു വരെ സാക്ഷിയായാല്‍ അയാള്‍ക്ക് രണ്ട് കീറാത്ത് പ്രതിഫലമുണ്ട്. അപ്പോള്‍ ചോദിക്കപ്പെട്ടു. ഈ രണ്ട് കീറാത്തിന്റെ അളവെത്രയാണ്? അപ്പോള്‍ പറഞ്ഞു: ‘രണ്ട് വലിയ മലയോളം’ (ബുഖാരി, മുസ്‌ലിം) ജനാസയെ അനുഗമിക്കേണ്ടത് കാൽനടയായാണ്. വാഹനപ്പുറത്തേറി ജനാസയെ അനുഗമിച്ചവരോട് “നിങ്ങൾ വാഹനപ്പുറത്തും മാലാഖമാർ കാൽനടയായും സഞ്ചരിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജയില്ലേ’ എന്ന് നബി (സ) ചോദിച്ചിരുന്നു.

ഈ അനുഗമിക്കൽ പാരത്രിക ചിന്ത ഉണർത്തുന്നു . ഒരു ജനാസ കണ്ടാൽ നിങ്ങൾ പോകൂ, ഞങ്ങൾ പിറകെ വരുന്നുണ്ട്! എന്ന് മക്ഹൂലുദ്ദിമശ്ഖി (റ) പറയുമായിരുന്നു. മാലിക് ബ്നു ദീനാർ(റ) തന്റെ സഹോദരന്റെ ജനാസയെ അനുഗമിക്കുമ്പോൾ “നീ എത്തിച്ചേരുന്ന ഇടം എവിടെയാണെന്നറിയാതെ എന്റെ നയനങ്ങൾ കുളിരണിയാൻ പോകുന്നില്ല’ എന്ന് ഗദ്ഗദത്തോടെ പറയുമായിരുന്നു. തന്റെ സഹോദരൻ മരണാനന്തര ജീവിതത്തിന്റെ ദുരിതങ്ങളിലൊന്നും അകപ്പെടാതെ സ്വർഗക്കാരനാകണമെന്ന അതിശ്രേഷ്ഠ വിചാരം സാമൂഹിക ബോധത്തിന്റെ ആഴം തൊടുന്ന കാര്യമാണ്.

തൽഖീനും തസ്ബീതും പ്രാർഥനയുമായി ഖബറരികിൽ തന്നെ നിൽക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് ഈ ബോധമാണ്. ഇടക്കിടെയുള്ള ഖബർ സന്ദർശനവും ഹദ്‌യകൾ ചെയ്യലും ആ ആത്മബന്ധത്തെ പുതുക്കലാണ്.വിശ്വാസികളേ…, നമ്മുടെ ഹൃദ്യമായ ഈ ചരടുകളെ ആരുമാരും മുറിക്കാനൊരുങ്ങരുത്.ബന്ധങ്ങളെ നാൾക്കുനാൾ ബലമുള്ളതാക്കുക. റബ്ബ് അനുഗ്രഹിക്കട്ടെ.

Latest