National
സ്റ്റേഡിയം ദുരന്തം: ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
അന്വേഷണവുമായും കമ്മീഷൻ ഓഫ് എൻക്വയറിയുമായും സഹകരിക്കണമെന്നും കോടതിയുടെ അധികാരപരിധി വിട്ട് പോകില്ലെന്നും ഉള്ള വ്യവസ്ഥയിലാണ് ഇടക്കാല ആശ്വാസം

ബംഗളൂരു | ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ക്രിക്കറ്റ് ടീമിന്റെ വിജയാഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെ എസ് സി എ) ആശ്വാസം. കെ എസ് സി എക്ക് എതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആറുകളിൽ തത്കാലം അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി.
അന്വേഷണവുമായും കമ്മീഷൻ ഓഫ് എൻക്വയറിയുമായും സഹകരിക്കണമെന്നും ഈ കോടതിയുടെ അധികാരപരിധി വിട്ട് പോകില്ലെന്നും ഉള്ള വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ അസോസിയേഷൻ ഭാരവാഹികൾക്ക് ഇടക്കാല ആശ്വാസം അനുവദിച്ചത്. കേസ് ജൂൺ 16ന് വീണ്ടും പരിഗണിക്കും. കെ എസ് സി എ ഭാരവാഹികളായ രഘുറാം ഭട്ട്, എ ശങ്കർ, ഇ എസ് ജയറാം എന്നിവർ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഐ പി എൽ സമയത്ത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടിക്കറ്റ് വിതരണവും ഗേറ്റ് നിയന്ത്രണവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ സി ബി) മാത്രമാണ് ചെയ്യുന്നതെന്നും മുഴുവൻ വരുമാനവും ആർസിബിക്കാണ് ലഭിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കെ എസ് സി എയുടെ പങ്ക് വാടക കരാറിൽ മാത്രം ഒതുങ്ങുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർ.സി.എസ്.പി.എൽ) മാർക്കറ്റിംഗ്, വരുമാനം വിഭാഗം മേധാവി നിഖിൽ സൊസാലെയും തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.