National
വൻകിട ആഘോഷ പരിപാടികൾക്കായി എസ് ഒ പി രൂപീകരിക്കും: കർണാടക ആഭ്യന്തര മന്ത്രി
ബുധനാഴ്ച ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെ തുടർന്നാണ് നടപടി.

ബംഗളൂരു | വൻകിട പരിപാടികൾ, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കർണാടക സർക്കാർ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (SOP) രൂപീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ബുധനാഴ്ച ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെ തുടർന്നാണ് നടപടി.
ഇനി മുതൽ ഏതൊരു വലിയ പരിപാടിയും, യോഗവും, ആഘോഷവും പോലീസ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നടക്കണമെന്ന് നിർദ്ദേശം നൽകുമെന്ന് പരമേശ്വര പറഞ്ഞു. ഇത്തരം മരണങ്ങൾ സംഭവിക്കാൻ പാടില്ല. നിരപരാധികൾ മരിക്കാൻ പാടില്ല. മൃതദേഹങ്ങൾ കാണുമ്പോൾ ആർക്കും വേദന തോന്നും…. മരിച്ചവരിൽ പലരും 20-25 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. അവർ സന്തോഷത്തോടെ ആഘോഷിക്കാൻ വന്നവരായിരുന്നു, അവർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല. വീഴ്ചകൾ തിരിച്ചറിഞ്ഞ് ഞങ്ങൾ കർശന നടപടികൾ സ്വീകരിക്കും – അദ്ദേഹം വ്യക്തമാക്കി.
ഐപിഎൽ ടീമിന്റെ വിജയഘോഷയാത്രയിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ തടിച്ചുകൂടിയ സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് പരമമേശ്വര പറഞ്ഞു. സംഭവത്തിൽ 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരിൽ 46 പേർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. 10 പേർ ആശുപത്രിയിൽ തുടരുകയാണെങ്കിലും അവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിനാൽ വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.