Connect with us

International

യുക്രൈന്‍ അതിര്‍ത്തിയില്‍ ഫൈറ്റര്‍ ജെറ്റുകള്‍ നിരത്തി റഷ്യ; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സന്നാഹങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | യുക്രൈന്‍- റഷ്യ സംഘര്‍ഷം പുകയവെ യുക്രൈന്‍ അതിര്‍ത്തിയില്‍ ഫൈറ്റര്‍ ജെറ്റുകള്‍ സജ്ജമാക്കി റഷ്യ. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നു. മാക്സാര്‍ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം ദൃശ്യമാകുന്നത്.ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സന്നാഹങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്

1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. അതേ സമയം ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുദ്ധ ഭീതിയുടെ പശ്ചാത്തലത്തില്‍ യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രൈന്‍ വിടണമെന്ന നിര്‍ദേശം നല്‍കി.

യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നിരുന്നു. പിന്നാലെ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈനിക പിന്മാറ്റവും പ്രഖ്യാപിച്ചു. എന്നിരുന്നാലും യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.