Connect with us

Kozhikode

വേനലില്‍ തരംഗമായി ഓറഞ്ച് കച്ചവടം

Published

|

Last Updated

കോഴിക്കോട് | വേനല്‍ ആരംഭത്തോടെ ഉണര്‍ന്ന പഴവര്‍ഗവിപണിയിലെ തരംഗമായി ഓറഞ്ച് മാറുന്നു. വഴിയോര കച്ചവടക്കാരിലും കടകളിലും ഓറഞ്ചിന് ആവശ്യക്കാരേറെയാണ്. ഇത്തവണ വിലക്കുറവിലും ലഭ്യതയിലും മറ്റു പഴവര്‍ഗങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ഓറഞ്ചുകള്‍.
കിലോക്ക് 56 രൂപ മുതല്‍ മൊത്തവ്യാപാര നിരക്കിലും 70 രൂപ മുതല്‍ ചില്ലറക്കച്ചവടക്കാരില്‍ നിന്നും ഓറഞ്ച് ലഭ്യമാണ്.
വഴിയോരക്കച്ചവടക്കാരില്‍ നിന്നും 50രൂപക്ക് വരെ ഓറഞ്ച് ലഭിക്കുന്നുണ്ട്. പാതയോരങ്ങളില്‍ കുട്ടകളിലായും ഗുഡ്‌സ് ഓട്ടോകളിലായും കച്ചവടം പൊടിപൊടിക്കുകയാണ്. ജ്യൂസ് തയാറാക്കാന്‍ പാകത്തിലുള്ള ഓറഞ്ചിനാണ് ആവശ്യക്കാരേറെയുള്ളത്.

നവംബറില്‍ ആരംഭിച്ച ഓറഞ്ച് സീസണ്‍ ഈ മാസം അവസാനിക്കുന്നത്്് വരെ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പൂര്‍ എന്നിവടങ്ങളില്‍ നിന്നും കൊടൈക്കനാല്‍, കുടക് എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും ഓറഞ്ചുകള്‍ കേരളത്തിലേക്കെത്തുന്നത്്. പിന്നാലെ മാതളനാരങ്ങക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. മാതളത്തിന്് 120 രൂപ മുതലാണ് വിപണിയിലെ വില.

പതിവായി വേനല്‍ വിപണിയില്‍ നേട്ടം കൊയ്യാറുള്ള തണ്ണീര്‍മത്തനെ മറികടന്നാണ് ഇപ്രാവശ്യം ഓറഞ്ച് നേട്ടം കൊയ്തത്.
വേനലിന്റെ പകുതിയോടെയാണ് തണ്ണീര്‍മത്തന്റെ സീസണ്‍ ആരംഭിക്കുന്നത്്്. എന്നാല്‍ ഇത്തവണ വേനല്‍ തുടക്കത്തില്‍ പ്രതീക്ഷിച്ചത്ര വിളവ് ലഭിച്ചില്ല. വരും ദിനങ്ങളില്‍ തണ്ണീര്‍മത്തനും പതിവ് പോലെ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും.

Latest