Kerala
നട്ടാല്‍ കുരുക്കാത്ത നുണകൊണ്ട് ഉമ്മന്‍ചാണ്ടിയെ വേട്ടയാടി; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹീനമായി ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പില്‍
തിരുവവനന്തപുരം | തെറ്റായ ആരോപണങ്ങളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍ മാപ്പുപറയണമെന്ന് നിയമസഭയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മന്‍ചാണ്ടിയോടുള്ള മാപ്പാണെന്നും വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹീനമായി ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന്‍മേല്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച അവതരിപ്പിക്കുകയായിരുന്നു ഷാഫി പറമ്പില്‍. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. ജീവിതാവസാനത്തില്‍ എഴുപത് വയസ് കഴിഞ്ഞിട്ട് ലൈംഗികാരോപണം ഉന്നയിച്ച് അദ്ദേഹത്തെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയാന്‍ ഈ തട്ടിപ്പുകാരിയുടെ കത്തുകള്‍ ഉപയോഗിച്ചവര്‍ മാപ്പുപറയാതെ കേരളത്തിന്റെ പൊതു സമൂഹം ഈ ആക്ഷേപവര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരോട് പൊറുക്കില്ല. നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞതിന്റെ പേരില്‍ ഹര്‍ത്താല്‍ വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയെ എത്രമാത്രം ക്രൂരമായാണ് കള്ളക്കഥയുടെ പേരില്‍ വേട്ടയാടിയത്. രാഷ്ട്രീയ ദുരന്തമാണ് ഈ കേസെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയ കത്തില്‍ പിന്നീട് പേജുകളുടെ എണ്ണം കൂടി. 5 വ്യാജ കത്തുകള്‍ ഉണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ലൈംഗിക ആരോപണം വരെ ഉന്നയിച്ചു. പരാതിക്കാരിയുടെ അന്നത്തെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടില്ല. കത്തില്‍ അദ്ദേഹത്തിന്റെ പേരില്ലെന്ന് അറിഞ്ഞിട്ടും കത്തില്‍ ആ പേര്‍ എഴുതിചേര്‍ത്തതാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരില്‍ ആവേട്ടയാടല്‍ നടന്നപ്പോഴെക്കെയും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.ആ കത്തിന്റെ കോപ്പി ആദ്യം ഏറ്റുവാങ്ങിയതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപാണ് പത്തനംതിട്ടയില്‍ പോയി കത്ത് വാങ്ങിയത്. ആ കത്ത് പിന്നീട് വാങ്ങുന്നത് ദല്ലാള്‍ നന്ദകുമാറാണ്. 50 ലക്ഷം കൈക്കൂലിയായി നല്‍കിയാണ് നന്ദകുമാര്‍ കത്ത് കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ട് ഒന്നാം നമ്പര്‍ അവതാരത്തെ അധികാരംമേറ്റ് മുന്ന് ദിവസത്തിനുള്ളില്‍ വിളിച്ചുവരുത്തി തട്ടിപ്പുകാരിയുടെ പരാതി എഴുതി വാങ്ങി ആ കേസ് എടുക്കാന്‍ കാണിച്ച വ്യഗ്രത ഈ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുള്ള പങ്ക് ആരെങ്കിലും സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല.
കേരള രാഷ്ട്രീയത്തിലെ സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളാര്‍ കേസില്‍നിന്നാണ്. നന്ദകുമാര്‍ കേസില്‍ ഇടപെട്ടത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ പേരിലാണെന്നും അത്തൊരുമൊരു കത്ത് പുറത്തുവന്നാല്‍ അതിന്റെ ഗുണം എല്‍ഡിഎഫിന് കിട്ടുമെന്നും ഉറപ്പുള്ളതുകൊണ്ടാണെന്ന് സിബിഐയോട് പറഞ്ഞു. 2016-ല്‍ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നത് തട്ടിപ്പുകാരിയായ പരാതിക്കാരിയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം. 32 തവണ ഒരു കേസ് മാറ്റിവെക്കാനുള്ള തന്ത്രവും ബന്ധവും ഞങ്ങള്‍ക്കില്ല, അതുകൊണ്ട് സിബിഐ റിപ്പോര്‍ട്ട് ഞങ്ങള്‍ മാനിപ്പുലേറ്റ് ചെയ്തതല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു