prathivaram story
നഗ്നവിലാപം
ആരാലും കേൾക്കപ്പെടാതെപോയ ഒരു നഗ്നവിലാപത്തിന്റെ പൊള്ളുന്ന കണ്ണുനീരിൽ കുതിർന്ന് അയാളും ഭൂമിയും അലിഞ്ഞലിഞ്ഞു പോയി.
കത്തുന്ന രാജ്യം. പ്രജകൾ തമ്മിലടിക്കുന്ന നാട്. തമ്മിൽ തമ്മിൽ കൊന്നൊടുക്കുന്ന വീഥികൾ.
പരാതി പറയുവാൻ രാജകൊട്ടാരത്തിലെത്തിയ അയാൾ കണ്ടത്, ഉദ്യാനത്തിലൂടെ നഗ്നനായി നടക്കുന്ന രാജാവിനെ.
നിരാശനായി മടങ്ങുംവഴി ദാഹശമനത്തിനായി ഒരു പുഴക്കരയിലെത്തിയ അയാൾ, പുഴയിലെ തന്റെ പ്രതിബിംബം കണ്ട് നടുങ്ങിപ്പോയി: താനും നഗ്നനായിരിക്കുന്നു.
പുഴവെള്ളം കുടിച്ചുവറ്റിച്ച്, നഗ്നയായ ഭൂമിമാതാവിന്റെ ഉദരത്തിൽ നഗ്നനായ അയാൾ നീണ്ടുനിവർന്നുകിടന്നു.
അപ്പോൾ അയാൾക്കുമീതെ നഗ്നതയെ കൂച്ചുവിലങ്ങണിയിച്ച് ആഹ്ലാദത്തിമിർപ്പോടെ ഒരു ശവംതീനി ഘോഷയാത്ര കടന്നുപോവുകയായിരുന്നു.
ആരാലും കേൾക്കപ്പെടാതെപോയ ഒരു നഗ്നവിലാപത്തിന്റെ പൊള്ളുന്ന കണ്ണുനീരിൽ കുതിർന്ന് അയാളും ഭൂമിയും അലിഞ്ഞലിഞ്ഞു പോയി.







