Connect with us

From the print

ഹജ്ജ് 2025: തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസ്സോസിയേഷന്‍

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി തീര്‍ഥാടനത്തിനൊരുങ്ങിയവരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നല്‍കാന്‍ നടപടി വേണം.

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി തീര്‍ഥാടനത്തിനൊരുങ്ങിയവരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാരുടെ കൂട്ടായ്മ ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ ഹജ്ജ് ഏജന്‍സികള്‍ സംയുക്ത ഹജ്ജ് ഗ്രൂപ്പ് വഴി ഹാജിമാര്‍ക്ക് ആവശ്യമായ തുക ഹജ്ജ് കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി എസ് ബി ഐ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, 80 ശതമാനം പേരുടെയും ഹജ്ജ് മുടങ്ങിയ സാഹചര്യത്തില്‍ ഈ തുക തിരികെ ആവശ്യപ്പെട്ട് തീര്‍ഥാടകര്‍ ഏജന്‍സികളെ സമീപിക്കുന്നുണ്ട്. 2026 ഹജ്ജിലേക്ക് അവരുടെ സീറ്റുകള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ചിലര്‍ തുക തിരികെ ആവശ്യപ്പെടുന്നത് ഏജന്‍സികളെ പ്രതിസന്ധിയിലാക്കിട്ടുണ്ട്.

അതിനാല്‍, ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയ തുക തിരികെ ലഭിക്കുന്ന മുറക്ക് തിരിച്ചുനല്‍കാമെന്ന് ഏജന്‍സികള്‍ അവര്‍ക്ക് ഉറപ്പുനല്‍കിയിരിക്കുകയാണ്.

യോഗത്തില്‍ ചേക്കുട്ടി ഹാജി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പീര്‍ മുഹമ്മദ് വിഷയാവതരണം നടത്തി. ടി മുഹമ്മദ് ഹാരിസ്, അഹ്്മദ് ദേവര്‍കോവില്‍ പ്രസംഗിച്ചു. അസീസ് വേങ്ങര സ്വാഗതവും ബശീര്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

 

Latest