National
കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലുവിന് ശിക്ഷ; അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും
ഡോറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ ജഡ്ജി എസ് കെ ശശി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
പറ്റ്ന | കാലിത്തീറ്റ കുംഭകോണത്തിലെ ഏറ്റവും വലിയ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ കോടതി 5 വർഷം തടവിന് ശിക്ഷിച്ചു. 60 ലക്ഷം രൂപ പിഴയും ഒടുക്കണം. ഡോറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ ജഡ്ജി എസ് കെ ശശി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. നിലവിൽ റിംസിലെ പേയിംഗ് വാർഡിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഈ കേസിൽ ലാലു ഉൾപ്പെടെ 40 പ്രതികൾ കുറ്റക്കാരാണെന്ന് ഫെബ്രുവരി 15ന് കോടതി കണ്ടെത്തിയിരുന്നു. 40 പേർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. 5 പേർക്ക് 5 വർഷവും 3 പേർക്ക് 3 വർഷവും 32 പേർക്ക് 4 വർഷവും തടവാണ്മാ ശിക്ഷ വിധിച്ചത്. ശിക്ഷയുടെ പകുതി പൂർത്തിയായതിനാൽ ലാലുവിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
കഴിഞ്ഞ ഹിയറിംഗിൽ ഹാജരാകാതിരുന്ന രണ്ട് പേർ ഇന്ന് കോടതിയിൽ ഹാജരായി. ഇവരെ ജയിലിലേക്ക് അയച്ചു.