Connect with us

health

പരാജയം വിജയത്തിന്റെ പടി

പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സ്കൂളിലും കോളജിലുമൊക്കെ ഒരു നിര്‍ണായക ഘടകമാണെങ്കിലും ജീവിതത്തില്‍ അതിന് കാര്യമായ പ്രസക്തിയൊന്നുമില്ല.

Published

|

Last Updated

ത്താം ക്ലാസ്സ്, പ്ലസ്ടു, വിവിധ എന്‍ട്രന്‍സ് പരീക്ഷകളുടെയും റിസൽട്ട് പുറത്ത് വരുന്ന സമയമാണല്ലോ. ഈ സമയത്ത് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവരും റാങ്ക് ലഭിച്ചവരും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരും എല്ലാ വിജയലഹരി ആഘോഷിക്കുകയായിരിക്കും. തീര്‍ച്ചയായും ഇതെല്ലാം ആഘോഷം അര്‍ഹിക്കുന്ന വിജയം തന്നെയാണ്. എന്നിരുന്നാലും ഒരു വലിയ വിഭാഗം കുട്ടികളും അത്രയും മാര്‍ക്ക് ലഭിക്കാത്തവരാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കുറച്ച് പേര്‍ക്ക് അവര്‍ പ്രതീക്ഷച്ചത്ര മാര്‍ക്ക് നേടാനും കുറച്ച് പേര്‍ക്ക് പരീക്ഷ പാസാവാനും കഴിഞ്ഞിട്ടുണ്ടാകില്ല. പരീക്ഷാഫലം എന്തുതന്നെയുമാകട്ടെ അവരെ ശാന്തരാക്കുകയും മുന്നോട്ടു പോകുവാന്‍ ധൈര്യം കൊടുക്കേണ്ടതുമായ സമയമാണിത്.

ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകള്‍ അവരുടെ ജീവിതത്തില്‍ വഴിത്തിരിവാണെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഈ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചില്ലെങ്കില്‍ അതോടെ ജീവിതം തകര്‍ന്നു എന്ന രീതിയില്‍ പരിഭ്രാന്തരാകേണ്ട കാര്യമൊന്നുമില്ല. ഫലം എന്തുതന്നെയായാലും അതിനെ ധൈര്യപൂർവം നേരിടാന്‍ അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്.

പരീക്ഷാഫലം രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്ത് വന്നില്ലെങ്കില്‍ അവരെ ചീത്ത പറയാതിരിക്കുക, കുട്ടിയുടെ കൂട്ടുകാരുടേയോ മറ്റു ബന്ധുക്കളുടെയോ കുട്ടികളുടെ മാര്‍ക്കുമായോ താരതമ്യം ചെയ്ത് സംസാരിക്കാതിരിക്കുക. ഏറ്റവും പ്രധാനം മറ്റുള്ളവരുടെ മുമ്പില്‍വെച്ച് കുട്ടിയെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. അനാവശ്യ ഉപദേശവും ഒഴിവാക്കുക. മറിച്ച് സാരമില്ല, അടുത്ത പ്രാവശ്യം ഒന്നുകൂടി നന്നായി പഠിച്ച് ഇതിലും നല്ല വിജയം നിനക്ക് നേടാന്‍ കഴിയും എന്ന രീതിയില്‍ കുട്ടിയോട് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ സംസാരിക്കുക എന്നതാണ്.

എന്നിട്ടും കുട്ടി വൈകാരികമായി ബുദ്ധിമുട്ട് കാണിക്കുന്നുവെങ്കില്‍ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കുക. പരീക്ഷാഫലം എന്തു തന്നെയായാലും അച്ഛനും അമ്മയും ഒരു മുന്‍വിധിയുമില്ലാതെ ആത്മാർഥമായി കുട്ടിയെ ഒന്നു മുറുക്കി കെട്ടിപ്പിടിച്ചാല്‍ തന്നെ കുട്ടിയുടെ പകുതി സംഘര്‍ഷങ്ങളും വിഷമങ്ങളും മാറും.

മാനസിക ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടർമാരും സൈക്കോളജിസ്റ്റുമാരും കൗണ്‍സലര്‍മാരും ഇന്ന് വിദ്യാർഥികളുടെ ഇടയില്‍ കൂടിക്കൊണ്ടിരിക്കുന്ന വിഷാദം, ഉത്കണ്ഠ, സംഘര്‍ഷങ്ങള്‍, അപകര്‍ഷത, ആത്മഹത്യ എന്നിവയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. അനുദിനം വർധിച്ചുവരുന്ന മത്സരമാണ് പരീക്ഷാഫലം പുറത്ത് വരുമ്പോള്‍ ഇത്തരം നെഗറ്റീവ് വികാരങ്ങള്‍ക്ക് നിദാനമായി ചൂണ്ടിക്കാണിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശസ്തമായ കോളജുകളില്‍ പ്രവേശനം കിട്ടാനുള്ള പ്രതിബന്ധവും ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പഠനമേഖലയില്‍ മത്സരം വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒട്ടുമിക്ക മാതാപിതാക്കളും മക്കളുടെ പഠനനിലവാരത്തില്‍ സംതൃപ്തരല്ല.

മക്കളുടെ പഠിക്കാനുള്ള പരിമിതമായ കഴിവിനെ അംഗീകരിക്കാനുള്ള പ്രയാസമാണ് ഇവരുടെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. മാതാപിതാക്കളുടെ മനഃസംഘര്‍ഷം സാവധാനം ആ കുടുംബത്തിന്റെ തന്നെ സംഘര്‍ഷമായി മാറുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ സംജാതമാകുന്നത്. പലപ്പോഴും നാം ആര്‍ജിക്കുന്ന ബിരുദവും ഭാവിയില്‍ ചെയ്യാന്‍ പോകുന്ന തൊഴിലും തമ്മില്‍ ഒരു സാമ്യവും ഉണ്ടാകണമെന്നില്ല. ഉദാ. ചെറുപ്പത്തില്‍ കന്പ്യൂട്ടര്‍ ഗെയിമില്‍ വിദഗ്ധനായ ഒരാള്‍ ഭാവിയില്‍ കന്പ്യൂട്ടര്‍ എൻജിനീയര്‍ ആയി മാറണം എന്നില്ല. ചെറുപ്പത്തില്‍ തോന്നിയിട്ടുള്ള പല താത്്പര്യങ്ങളും വലുതായി വരുമ്പോള്‍ മാറിയെന്നിരിക്കാം.

ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍നിന്നും സഹപാഠികളില്‍നിന്നും എല്ലാം പുറത്തേക്ക് കാണാനാകാത്ത വിധത്തില്‍ പലവിധ സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തില്‍ മോശമായ കുട്ടികള്‍ മാത്രമാണ് സംഘര്‍ഷം അനുഭവിക്കുന്നത് എന്നുള്ളത് ഒരു തെറ്റായ ധാരണയാണ്. അതിമിടുക്കന്മാരായ വിദ്യാർഥികള്‍ പോലും അവരുടെ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാതെ സംഘര്‍ഷം അനുഭവിക്കുന്നു.

മാതാപിതാക്കള്‍ അവരുടെ മനസ്സില്‍ പ്ലാന്‍ ചെയ്ത ലക്ഷ്യത്തില്‍ കുട്ടിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് ബദലായുള്ള മറ്റു ലക്ഷ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കി വെക്കുകയും അതിനനുസരിച്ച് കുട്ടിയെ തയ്യാറാക്കുകയുമാണ് ഇത്തരത്തിലൂള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള വഴി. സ്കൂളില്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാനുള്ള സ്ട്രെസ്സ് മാനേജ്മെന്റ് ട്രെയിനിംഗിലൂടെ ശരിയായ മാനസികാരോഗ്യം കെട്ടിപ്പടുക്കുന്നതിലൂടെ പരിശീലനം ആരംഭിക്കണം. പലപ്പോഴും മാതാപിതാക്കള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെപ്പറ്റി ചിന്തിക്കാറില്ല. ഒരുപക്ഷേ, അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.

പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സ്കൂളിലും കോളജിലുമൊക്കെ ഒരു നിര്‍ണായക ഘടകമാണെങ്കിലും ജീവിതത്തില്‍ അതിന് കാര്യമായ പ്രസക്തിയൊന്നുമില്ല.നിര്‍ഭാഗ്യവശാല്‍ പരീക്ഷക്കും മാര്‍ക്കിനുമൊക്കെ അതിഭയങ്കരമായ വില കൽപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പഠിപ്പിസ്റ്റുകളായ പല കുട്ടികളും ഉന്നത ബിരുദങ്ങളുമൊക്കെയെടുത്ത് അത്രയൊന്നും ആകര്‍ഷകമല്ലാത്ത ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്നത് നാം കാണാറുണ്ട്.

അതേസമയം ചെറുപ്പം മുതൽ തന്നെ സ്പോര്‍ട്സിലോ മറ്റു കളികളിലോ താത്്പര്യം കാണിക്കുകയും അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് ഭാവിയില്‍ ആ മേഖലകളില്‍ മുടിചൂടാമന്നനായി വിലസുന്നതും നാം കാണുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കർ തന്നെ ഇതിന് ഒരുദാഹരണമാണ്. ഇവരുടെ മാര്‍ക്കിനെ പറ്റിയോ ഗ്രേഡിനെപ്പറ്റിയോ ആരും ചിന്തിക്കാറുമില്ല, ചോദിക്കാറുമില്ല.

അതുകൊണ്ട് പരീക്ഷാഫലം പുറത്ത് വന്നശേഷം നാം ആഗ്രഹിച്ച കോളജിലോ, കോഴ്സിനോ അഡ്മിഷന്‍ കിട്ടാത്തവര്‍ നിരാശരാകരുത്. ഒരു സ്ഥലത്ത് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ വേറൊരു സ്ഥലത്ത് അഡ്മിഷന് ശ്രമിക്കുക. അതുപോലെതന്നെ ഒരു കോഴ്സ് നല്ലത് മറ്റൊന്ന് ചീത്ത എന്നില്ല. വിചാരിച്ച കോഴ്സിന് പ്രവേശനം കിട്ടിയില്ലെങ്കില്‍ കിട്ടാവുന്ന അടുത്ത കോഴ്സിന് വേണ്ടി ശ്രമിക്കുക. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ അത്തരത്തില്‍ ചിന്തിക്കാൻ വേണ്ടി മാനസികമായി സജ്ജരാക്കുക. മാത്രമല്ല, പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനവും കൊടുക്കുക.

ഇത്തരത്തില്‍ മുന്നേറാന്‍ കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ നിരാശരാകാതെ പ്രതിസന്ധിയില്‍ കാലിടറി വീഴാതെ ആത്മവിശ്വാസത്തോടെ അവരുദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ മുന്നേറും. വിജയം കൈവരിക്കും മറ്റു കുട്ടികള്‍ക്ക് മാതൃകയാകും. മാതാപിതാക്കളും സംതൃപ്തരാകും. അങ്ങനെ എല്ലാം കൊണ്ടും ആരോഗ്യപൂർണമായ, സംതൃപ്തരായ ഒരു ദേശത്തെ നമുക്ക് കെട്ടിപ്പടുക്കാം.

Latest