Fodder scam
കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും.
റാഞ്ചി | കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റകാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി. ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.
ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. ലാലു പ്രസാദ് യാദവ് മുഖ്യപ്രതിയായ കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ച് കേസുകളില്‍ അവസാനത്തേതിലാണ് ഇന്നത്തെ കോടതി വിധി. ഇരുപത്തിയാറ് വർഷത്തിന് ശേഷമാണ് അവസാനക്കേസിലും ലാലു കുറ്റക്കാരനെന്ന വിധി വരുന്നത്. വിധി പറയുന്ന റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ ലാലു പ്രസാദ് യാദവ് നേരിട്ടെത്തി. നേരത്തെ ആദ്യ നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജാമ്യത്തിലാണ്.
ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചെന്നായിരുന്നു കേസ്. കേസിൽ പ്രതികളായ 75 ൽ 24 പേരെയും വെറുതെവിട്ടു. ലാലു പ്രസാദ് യാദവ് ഉൾപ്പടെ 51 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു.


