National
കോൺഗ്രസ് സംഘടനാ ചുമതലകളിൽ മാറ്റം; മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതല; മധ്യപ്രദേശിലേക്ക് രൺദീപ് സുർജേവാല
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒരു ലോക്‌സഭാ സീറ്റിൽ പോലും വിജയിക്കാത്ത ഗുജറാത്തിൽ ശക്തമായ പ്രചാരണം നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതിനിടെയാണ് വാസ്‌നിക്കിന്റെ നിയമനം.
ന്യൂഡൽഹി | സംഘടനാ ചുമതലകളിൽ മാറ്റം വരുത്തി എ ഐ സി സി. മുതിർന്ന ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതല നൽകി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിന്റെ അധിക ചുമതല രൺദീപ് സുർജേവാലയ്ക്കാണ്.
രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രഘു ശർമയെ മാറ്റിയാണ് മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതല നൽകിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒരു ലോക്‌സഭാ സീറ്റിൽ പോലും വിജയിക്കാത്ത സംസ്ഥാനത്ത് ശക്തമായ പ്രചാരണം നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതിനിടെയാണ് വാസ്‌നിക്കിന്റെ നിയമനം. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് നിയന്ത്രിക്കാനുള്ള സീനിയോറിറ്റിയും വാസ്നിക്കിനുണ്ട്.
ഈ വർഷം മെയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ച കർണാടകയ്‌ക്കൊപ്പം മധ്യപ്രദേശിന്റെ അധിക ചുമതല സുർജേവാല വഹിക്കും. കർണാടകയിലെ പാർട്ടിയുടെ വിജയത്തിന് ശേഷം ഹരിയാനയിൽ നിന്നുള്ള നേതാവിന് ലഭിച്ച അംഗീകാരമായാണ് ഈ നിയമനം.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബ്രിജ്‌ലാൽ ഖബ്രിയെ മാറ്റി മുൻ എംഎൽഎ അജയ് റായിയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് അജയ് റായി.